കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി സുപ്രീംകോടതിയെ സമീപിച്ചു. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്‍റേതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പീഡന കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈകോടതി സിംഗ്ള്‍ബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഉത്തരവിനെതിരെ എറണാകുളം ടൗണ്‍ സൗത്ത് പൊലീസും സുപ്രീംകോടതിയിലെത്തി.
ഏപ്രില്‍ 17ന് യുവ നടി നല്‍കിയ പീഡന പരാതിയില്‍ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ വിജയ് ബാബു ദുബൈയിലേക്കു പോയെന്ന് സര്‍ക്കാര്‍ ഹരജിയില്‍ ബോധിപ്പിച്ചു. തന്നെ കണ്ടെത്താന്‍ നോട്ടീസ് ഇറക്കിയതറിഞ്ഞ് വിജയ് ബാബു ജോര്‍ജിയയിലേക്ക് മാറി. ഇന്ത്യയുമായി പ്രതികളെ കൈമാറാന്‍ കരാര്‍ ഒപ്പിട്ടിട്ടില്ലാത്ത രാജ്യമായതിനാലാണ് ജോര്‍ജിയയിലേക്ക് കടന്നത്. പിന്നീട് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി.
ദുബൈയില്‍ നിന്നാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വിദേശത്തുള്ള പ്രതികള്‍ക്ക് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്നു ഹൈകോടതി തന്നെ നേരത്തെ ചില വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിലനില്‍ക്കെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചത്. ഈ കേസില്‍ പീഡനത്തിനിരയായ യുവനടിയെയും ഹരജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
പ്രതി പീഡിപ്പിച്ചെന്നും ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പിച്ചെന്നുമാണ് നടിയുടെ പരാതി. എന്നാല്‍, വിജയ് ബാബു വിവാഹിതനാണെന്ന് നടിക്ക് അറിയാമായിരുന്നെന്നും അതു നിലനില്‍ക്കെ മറ്റൊരു വിവാഹത്തിന് സാധുത ഇല്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധിയില്‍ ഹൈകോടതി വ്യക്തമാക്കിയിരുന്നു. പീഡനക്കേസില്‍ ഇത്തരമൊരു നിഗമനത്തിന് ഒരു പ്രാധാന്യവുമില്ലെന്നും പീഡനം നടന്നെന്നു പറയുന്ന കാലയളവില്‍ നടി തടവിലായിരുന്നില്ലെന്നും വിധിയിലുണ്ട്.
എന്നാല്‍, ഇര തടവിലാണെങ്കിലേ ലൈംഗികാതിക്രമം സാദ്ധ്യമാകൂ എന്ന ഹൈകോടതിയുടെ നിഗമനം അപ്പീല്‍ ചോദ്യം ചെയ്തു. പ്രസക്തമല്ലാത്ത വിലയിരുത്തലുകളിലൂടെയാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്ന് അപ്പീല്‍ കുറ്റപ്പെടുത്തി