ന്യൂഡൽഹി :പാക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചിരുന്നു. പിടിയിലാകും മുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ചങ്കൂറ്റം പാക് മാദ്ധ്യമങ്ങൾ പോലും വൻ പ്രാധാന്യത്തോടെ വാർത്തയാക്കി.
ശത്രുരാജ്യത്തിന്റെ പിടിയിൽ നിന്നും ഒരു പോറലുപോലുമേൽക്കാതെ തിരിച്ചെത്തി ഭാരതത്തിന്റെ അഭിമാനം അഭിനന്ദൻ . പാകിസ്ഥാന്റെ ചോദ്യം ചെയ്യലിനു മുന്നിൽ പതറാതെ തലയുയർത്തിപ്പിടിച്ച് നിന്ന ധൈര്യമായിരുന്നു വ്യോമസേനയിലെ ആ വിംഗ് കമാൻഡർ .
എയർ വൈസ് മാർഷൽമാരായ പ്രഭാകരൻ,ആർ ജി കെ കപൂർ എന്നിവർ ചേർന്നായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്.കര,വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അഭിനന്ദന്റെ മാതാപിതാക്കളും വാഗാ അതിർത്തിയിൽ എത്തിയിരുന്നു . ആയിര കണക്കിന് ജനങ്ങളും വാഗാ അതിർത്തിയിൽ എത്തി.അഭിനന്ദന്റെ കൈമാറ്റ നടപടികൾ സുഗമമാക്കുന്നതിനായി ബീറ്റിങ് ദ് റിട്രീറ്റ് ഇന്ത്യ റദ്ദാക്കിയിരുന്നു.
പ്രത്യേക വാഹനത്തിൽ പാക് സൈന്യം വാഗ അതിർത്തിയിലെത്തിച്ച അഭിനന്ദന് ഇന്ത്യൻ പതാകകളോടെയായിരുന്നു സ്വീകരണം .അഭിനന്ദൻ വർധമാന്റെ ആരോഗ്യസ്ഥിതികൾ കൂടി പരിശോധിച്ച ശേഷം റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റം.
ഇന്ത്യയിൽ വ്യോമാക്രമണം നടത്താനെത്തിയ എഫ് 16 പോർ വിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 വിമാനങ്ങളാണ് .ഇവയിൽ ഒരു വിമാനം പറത്തിയത് അഭിനന്ദനാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു.ബുധനാഴ്ച്ച രാവിലെ 8.45 നാണ് പാക് ഗ്രാമമായ ഹോറയിൽ ഇന്ത്യൻ വിമാനം തകർന്നു വീണത്. വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ട അഭിനന്ദൻ പാക് അധിനിവേശ കശ്മീരിൽ വച്ചാണ് പാക് സൈന്യത്തിന്റെ പിടിയിലായത്.
അഭിനന്ദൻ കസ്റ്റഡിയിലായതിനു ശേഷം നയതന്ത്രതലത്തിൽ ഇന്ത്യ നീക്കം ശക്തമാക്കിയിരുന്നു.അഭിനന്ദനെ കയ്യിൽ വച്ചു കൊണ്ട് വിലപേശാമെന്ന പാക് തന്ത്രം ഇന്ത്യ മുളയിലേ നുള്ളിയിരുന്നു. ചർച്ചകൾക്കും വിലപേശലിനും താത്പര്യമില്ലെന്നും എത്രയും വേഗം ഇന്ത്യൻ സൈനികനെ വിട്ടു കിട്ടണമെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.
ഒരു ഘട്ടത്തിൽ പോലും നിലപാട് അയയ്ക്കാൻ ഇന്ത്യ തയ്യാറായില്ല. ലോകരാജ്യങ്ങളെല്ലാം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു പോയി പാകിസ്ഥാൻ. ചൈന പോലും പ്രത്യക്ഷത്തിൽ ഇന്ത്യൻ നിലപാടിനൊപ്പമായിരുന്നു.
ശക്തമായ ആക്രമണം നടത്താൻ തയ്യാറെടുത്ത് ഇന്ത്യൻ നാവികസേന കറാച്ചിക്ക് സമീപം നിലയുറപ്പിച്ചതോടെ പാകിസ്ഥാന് ഗത്യന്തരമില്ലാതായി.അഭിനന്ദന് എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ തീരുമാനം മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികൾ വഴി പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന കര ,വ്യോമ , നാവികസേനകളുടെ സംയുക്ത സമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് അഭിനന്ദനെ വിട്ടു തരാമെന്ന് പാകിസ്ഥാൻ സമ്മതിച്ചത്.
1971 ൽ പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ സൈനികരെ വർഷങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്.അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്ന് അഭിനന്ദിനായി ഇന്ത്യ നടത്തിയ സമ്മർദ്ദ നയതന്ത്രം. അതുകൊണ്ട് തന്നെയാണ് പിടിയിലായി മൂന്ന് ദിവസത്തിനു ശേഷമുള്ള അഭിനന്ദൻ വർധമാന്റെ തിരിച്ച് വരവ് രാജ്യം ഏറെ ആഘോഷിക്കുന്നത്.