തിരുവനന്തപുരം:- ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തുവാനുള്ള പരിശോധനകൾ പോലീസ് കർശനമായി തുടരവെ നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്കു ലംഘനം നടത്തിയ 128പേർക്കെതിരെ ഇന്നലെ കേസെടുക്കുകയും 98 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 112പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് – 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 16പേർക്കെതിരേയുമാണ് കേസുകൾ എടുത്തതെന്നു ഐ ജി പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
കൂടാതെ നഗരത്തിലെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് പുതിയ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് അഞ്ഞൂറിൽപരം ലേബർ ക്യാമ്പുകളിൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിവരശേഖരണം നടത്തിയാണ് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തത്. നിലവിൽ പോലീസ് നൽകിയിട്ടുള്ള ഐഡി കാർഡുകൾ ഉള്ളവര്‍ക്കും പുതുതായുള്ളവര്‍ക്കും ഉള്‍പ്പെടെ 11363 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതെന്നും കമ്മീഷണര്‍ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 112 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്,പേട്ട, തമ്പാനൂര്‍, കഴക്കൂട്ടം എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 98വാഹനങ്ങൾ പിടിച്ചെടുത്തു. 88ഇരുചക്ര വാഹനങ്ങളും 6 ആട്ടോറിക്ഷകളും 4 കാറുകളുമാണ് പിടിച്ചെടുത്തത്. സിറ്റി പോലീസിന്റെ “റോഡ് വിജില്‍ ആപ്പ്” വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകള്‍ നടത്തിയ കൂടുതല്‍ പേരും പിടിയിലായത്.
അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന എല്ലാപേരും നിര്‍ബന്ധമായി മാസ്ക് ധരിക്കേണ്ടതാണ്. രോഗ വ്യാപനം തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളില്‍ പാലിക്കേണ്ട പോലീസിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍,ലംഘിക്കുന്ന കടകയുടമകള്‍ക്കെതിരെയും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നുംകമ്മീഷണര്‍ അറിയിച്ചു.
സിറ്റിയുടെ അതിർത്തി പൂർണ്ണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. മരുന്നും ഭക്ഷ്യവസ്തുക്കളുംവാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആൾക്കാരെ സിറ്റി അതിർത്തി കടത്തിവിടുകയുള്ളൂ. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും എല്ലാപേരും പാലിക്കേണ്ടതാണെന്നും അല്ലാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.