തിരുവനന്തപുരം:- ലോക്ക്ഡൗൺ വിലക്കു ലംഘിച്ചു അനാവശ്യ യാത്ര ചെയ്യുന്നവരെ കണ്ടെത്തുവാനുള്ള പരിശോധന കൂടുതല്‍ ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. കോവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം ജില്ലയിൽ ഒരാൾ മരണപ്പെട്ടതും, രോഗവ്യാപനം കൂടുന്ന സാഹചര്യവും കണക്കിലെടുത്താണ് പരിശോധന കർക്കശമാക്കുന്നത് . അതേ സമയം ലോക്ക്ഡൗണിന്റെ ഏഴാം ദിവസമായ ഇന്നലെയും വിലക്കു ലംഘിച്ച് യാത്ര ചെയ്ത91 പേർക്കെതിരെ കേസെടുത്തു. വൈകുന്നേരം 5 മണിവരെയുള്ള കണക്കാണിത്. കൂടതൽ കേസ് രജിസ്റ്റർ ചെയ്തത് നേമം, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളിലാണ്. 65 വാഹനങ്ങൾ പിടിച്ചെടുത്തു. 57 ഇരുചക്ര വാഹനങ്ങളും 8 ആട്ടോറിക്ഷകളുമാണ് പോലീസ് പിടിച്ചെടുത്തത് . ഈ വാഹനങ്ങൾ എല്ലാം 21 ദിവസം കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂ.
വിവിധ പെൻഷനുകൾ വിതരണം ചെയ്യുന്ന ട്രഷറികളിലും ബാങ്കുകളിലും ഓരോർത്തർക്കും നിശ്ചയിച്ചു നൽകിയിട്ടുള്ള തീയതികളിൽ മാത്രമേ ആൾക്കാർ പെന്‍ഷന്‍ വാങ്ങാൻ എത്താവൂ.തീയതികൾ പത്രദ്വാര എല്ലാവരേയും ബാങ്കുകളും ട്രഷറികളും അറിയിച്ചിട്ടുണ്ട്. നിശ്ചയിച്ച ദിവസങ്ങളിൽ അല്ലാതെ വരുന്നവരെ നഗരാതിർത്തിയിൽ പ്രവേശിപ്പിക്കാതെയും, വാഹന പരിശോധനയിൽ കണ്ടെത്തുന്നവരെ മടക്കി അയക്കുകയും ചെയ്യും.അതുപോലെ റേഷൻ കടകളിലും സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ദിവസങ്ങിൽ മാത്രമേ ജനങ്ങൾ എത്താൻ പാടുള്ളൂ. തിരക്കു കൂടിയാല്‍ ബാങ്കുകളിലും റേഷൻകടകളിലും മറ്റു കടകളിലും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി തിരക്കു കുറയ്ക്കേണ്ടതാണ്. വരുന്ന ആൾക്കാരെ സാമൂഹിക അകലം പാലിച്ചു മാത്രമേ ടോക്കൺ നൽകി നിർത്താവൂ.
ജില്ല വിട്ടു പോകുന്നതിനായി പലരും പാസ്സിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിയതില്‍ ചിലര്‍ പാസ്സ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. മരണം പോലുള്ള അത്യാവശ്യ ഘട്ടത്തിലേ പാസ്സ് അനുവദിക്കുകയുള്ളൂ . ഇത്തരത്തില്‍ പാസ്സ് ദുരുപയോഗം ചെയ്യുന്നത് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
വിലക്ക് ലംഘിച്ചുള്ള യാത്രകൾ ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി സിറ്റിയിൽ കൂടുതൽ സ്ഥലങ്ങളിൽ ചെക്കിംഗ് പോയിന്റുകള്‍ ഏർപ്പെടുത്തും. കൂടാതെ മെയിൻ റോഡിൽ നിന്നും മാറിയുള്ള സ്ഥലങ്ങളിലും ഇടറോഡുകളിലും റസിഡൻസ് ഏര്യയകളിലും പോലീസ് പട്രോളിംഗ് ശക്തമാക്കും. അനാവശ്യമായി വീടിനു പുറത്തിറങ്ങി നടക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. കൂടാതെ കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് നിശ്ചിത അകലം പാലിക്കാതെ വിൽപ്പന നടത്തുന്ന കടകൾക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്. ഇത്തരത്തില്‍ സാമൂഹ്യ അകലം പാലിക്കാതെ വില്‍പ്പന നടത്തിയ സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിനെതിരെ കേസെടുത്തതായും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലെ പരിശോധനയും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരുന്നതോടൊപ്പം അനാവശ്യ സഞ്ചാരം ഒഴിവാക്കാനായി സിറ്റിയിൽ അതിർത്തി അടച്ചു കൊണ്ടുള്ള പരിശോധനയും തുടരുകയാണ്. അത്യാവശ്യ ആഹാര സാധനങ്ങളും, മരുന്നു വാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആൾക്കാരെ അതിർത്തി കടത്തിവിടുകയുള്ളൂ. രോഗ വ്യാപനം തടയുന്നതിനായി പോലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ ആത്മാർത്ഥമായി സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.