കൊച്ചി: ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂര്‍ വിഷ്ണുവിന്റെ കൊലപാതകത്തില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഹൈകോടതി വെറുതെ വിട്ടു.
കേസില്‍ ശിക്ഷിക്കപ്പെട്ട 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
14 വര്‍ഷം മുമ്ബ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വിഷ്ണുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. നേരത്തെ 13 പ്രതികളെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു. 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 15ാം പ്രതിക്ക് ജീവപര്യന്തവും 11ാം പ്രതിക്ക് മൂന്നു വര്‍ഷം തടവുമായിരുന്നു ശിക്ഷ വിധിച്ചത്.
ഇവര്‍ നല്‍കിയ അപ്പീലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഉത്തരവ് വന്നത്. പ്രൊസിക്യൂഷന്റെ തെളിവുകള്‍ കേസില്‍ പ്രതികളുടെ പങ്കാളിത്തം പൂര്‍ണമായി തെളിയിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
കൈതമുക്ക് സ്വദേശി സന്തോഷ്, കേരളാദിത്യപുരം സ്വദേശികളായ കക്കോട്ട മനോജ് എന്ന മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി രഞ്ജിത്കുമാര്‍, മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ആനയറ സ്വദേശികളായ വിപിന്‍ എന്ന ബിബിന്‍, കടവൂര്‍ സതീഷ് എന്ന സതീഷ്കുമാര്‍, പേട്ട സ്വദേശി ബോസ്, വട്ടിയൂര്‍ക്കാവ് സ്വദേശി മണികണ്ഠന്‍ എന്ന സതീഷ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാര്‍, ശ്രീകാര്യം സ്വദേശി സുബാഷ്, കരിക്കകം സ്വദേശി ശിവലാല്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2008 ഏപ്രില്‍ ഒന്നിനായിരുന്നു സി.പി.എം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു. രാഷ്ട്രീയവൈരത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസ്.
കൊലപാതക വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയമെടുക്കുമെന്നതാണ് കൃത്യത്തിന് വിഡ്ഢിദിനമായ ഏപ്രില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ കാരണം