പാലക്കാട്: ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാൻ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. പാലക്കാട് എച്ച്ആർഡിഎസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്. യാത്രാവിലക്ക് മാറ്റാൻ സഹായിക്കാമെന്ന് ഷാജ് കിരൺ സ്വപ്നയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്.
ഷാജ് കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് പരിചയപ്പെടുത്തിയതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കറിന്‍റെ പുസ്തകം പുറത്തിറങ്ങിയ വേളയിലാണ് പരിചയം പുതുക്കിയതെന്നും സ്വപ്ന പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞതിന്‍റെ പിറ്റേദിവസമാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്. കളിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു.