തിരുവനന്തപുരം ;കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിൽ 3.41 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷിമേഖലകളിലായി 861 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 50.3 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. ഏപ്രിൽ മൂന്ന് മുതലുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.എം രാജു അറിയിച്ചു. 41.01 ഹെക്ടർ പ്രദേശത്തെ വാഴ, 8.2 ഹെക്ടർ പച്ചക്കറി കൃഷി, 0.91 ഹെക്ടർ റബർ, 0.14 ഹെക്ടർ നാളികേരം, 0.04 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് വിളകളുടെ നാശനഷ്ടക്കണക്ക്.
ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായാണ് വീടുകൾ തകർന്നത്. 20 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിൽ എട്ട് വീടുകൾ വീതവും കാട്ടാക്കട താലൂക്കിൽ മൂന്ന് വീടുകളും വർക്കല താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നു.