മൂലേപ്പാടത്തെ സാലീസ് തോടിന് ഇരുവശത്തുമുള്ള കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍വ്വേ നടത്തുമെന്ന് മന്ത്രി പി.രാജീവ് . കളമശ്ശേരി മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സീപോർട്ട് – എയർപോർട്ട് റോഡ് നവീകരണം, നിലാവ് പദ്ധതി, കരുമാല്ലൂരിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
മൂലേപ്പാടം പ്രദേശത്തെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണുന്നതിനായി കള്‍വര്‍ട്ടുകളുടെ നിര്‍മാണം വേഗത്തിലാക്കാൻ ദേശീയ പാത അതോറിറ്റി, റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കള്‍വര്‍ട്ടുകളുടെ നിര്‍മാണം ഉടൻ ആരംഭിക്കും. 45 ദിവസം കൊണ്ട് കള്‍വര്‍ട്ടിൻറെ നിര്‍മാണം പൂര്‍ത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ, പൊതുമരാമത്ത് വകുപ്പുകളുടെ നേതൃത്വത്തിലുള്ള നിര്‍മാണം ഉടൻ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എച്ച്.എം.ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ റോഡ് നിര്‍മാണം സംബന്ധിച്ച വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. റോഡിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച് എച്ച്.എം.ടിയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണ്. പൊതുജന താത്പര്യമുള്ള വിഷയമായതിനാല്‍ നടപടികള്‍ വേഗത്തിലാക്കാൻ ശ്രമിക്കും. കോടതി നടപടികള്‍ ഉടൻ പുനഃരാരംഭിക്കും. എച്ച്.എം.ടി അധികൃതരുമായി ചര്‍ച്ച ചെയ്ത് റോഡ് നവീകരണം ഉടൻ ആരംഭിക്കത്തക്ക തരത്തില്‍ നടപടികള്‍ സ്വീകരിക്കും.
കണ്ടെയ്നര്‍ റോഡില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കും. വഴിവിളക്കുകള്‍, പാര്‍ക്കിങ്ങ്, ടോയ്ലെറ്റ് സംവിധാനം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് ഒരുക്കാനും നിര്‍ദേശം നല്‍കും. കണ്ടയ്നറുകള്‍ക്കും ട്രക്കുകള്‍ക്കും ആവശ്യമായ പാര്‍ക്കിങ്ങിന് മുൻഗണന നല്‍കും. പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജ്ജനവും നടപ്പാക്കും. കളമശ്ശേരിയില്‍ വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങും ശുചിമുറികളും ഒരുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യതയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലാവ് പദ്ധതിയുടെ ഭാഗമായി കളമശ്ശേരി, എലൂര്‍ മുൻസിപ്പാലിറ്റി പരിധിയില്‍ തകരാറിലായ വഴിവിളക്കുകള്‍ എത്രയും വേഗത്തില്‍ മാറ്റി സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയില്‍ 15 ഇടങ്ങളിലും ഏലൂര്‍ മുൻസിപ്പാലിറ്റി പരിധിയില്‍ 450 ഇടങ്ങളിലും വഴിവിളക്കുകള്‍ തകരാറിലായതായി പരാതിയുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ തകരാറുണ്ടോയെന്നും പരിശോധിക്കും. കളമശ്ശേരിയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അടുത്തയാഴ്ചയോടു കൂടി ഏലൂരിലും പുതിയ വഴിവിളക്കുകള്‍ സ്ഥാപിക്കും.
യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പ്പറേഷൻ ഓഫ് കേരള മാനേജിങ്ങ് ഡയറക്ടര്‍ എസ്.സുഹാസ്, ജില്ല കളക്ടര്‍ ജാഫര്‍ മാലിക്ക്, കളമശ്ശേരി മുൻസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണൻ, ഏലൂര്‍ മുൻസിപ്പാലിറ്റി ചെയര്‍മാണ എ.ഡി. സുജില്‍, ദേശീയ പാത അതോറിറ്റി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ പങ്കെടുത്തു.