നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. മാര്‍ത്തോമാ കോളജിലേക്ക് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തി.
മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു.
നീറ്റ് പരീക്ഷയിലെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു, പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുനെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടുപിടിക്കേണ്ടതായിരുന്നു. ആരൊക്കെയാണ് പരീക്ഷ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എന്നത് കണ്ടെത്തുവാന്‍ അധിക സമയം എടുക്കേണ്ട ആവശ്യകതയില്ല. ആരെയെങ്കിലും സംരക്ഷിനാണ് സമയം നീട്ടിക്കൊണ്ടുപോകുന്നത് എന്നതില്‍ ആശങ്കയില്ലാതില്ല. എത്രയും പെട്ടന്ന് ആളിനെ കണ്ടെത്തി കേസെടുക്കണം.
ഇതിനിടയില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ഏജന്‍സി പറഞ്ഞതായി അറിയാന്‍ ഇടയായി. അത്തരത്തിലൊരു കുറ്റകൃത്യം നടന്നിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പറയുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു. പരാതിയില്‍ ആരോപണവിധേയരായ പ്രതികളെ കണ്ടെത്തി എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം. ഇത്തരം മനുഷ്യാവകാശ ലംഘനം നടത്തിയവര്‍ക്കെതിരെ കേസെടുക്കണം. മറ്റൊരു സ്ഥാപനത്തിനെതിരെയും സമാനരീതിയിലുള്ള കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചതായും ബിന്ദു കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു.
സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഉണ്ടായത് മോശം അനുഭവമെന്ന് വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. അടിവസ്ത്രം നിര്‍ബന്ധിച്ച് അഴിപ്പിച്ചു, മുടി മുന്നിലേക്ക് ഇട്ടാണ് പരീക്ഷ എഴുതിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കുട്ടികള്‍ ഹാളില്‍ ഇരുന്ന് കരയുകയായിരുന്നു. പരീക്ഷയ്ക്ക് ശേഷവും മോശം പെരുമാറ്റം അനുഭവപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.