കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലി. അക്രമത്തിനിടെ വിദ്യാര്‍ഥികള്‍ കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളുടെ ഗ്ലാസ് ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
അൻപതോളം വരുന്ന വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മണിക്കൂറോളം യാത്രക്കാരെയും വ്യാപാരികളെയും മുള്‍മുനയില്‍ നിര്‍ത്തിയത്.
സ്റ്റാന്‍ഡിനുള്ളിലുണ്ടായ അടിപിടി യാത്രക്കാര്‍ ചോദ്യംചെയ്തപ്പോള്‍ അടുത്തുള്ള വാണിജ്യ സമുച്ചയത്തിന്റെ താഴത്തെ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ ബീനാദാസിെന്‍റ കണ്ണട കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഇവര്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. ബസ് സ്റ്റാന്‍ഡില്‍ അടി തുടങ്ങിയപ്പോള്‍ പിന്നാലെ ചില സംഘങ്ങള്‍ ബൈക്കുകളില്‍കമ്പി വടികളുമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ഡിപ്പോയില്‍ ബസ് കാത്തുനിന്നവരും വ്യാപാരികളും പറയുന്നു. പ്ലസ്ടു എഴുത്ത് പരീക്ഷയുടെ അവസാന ദിനമായിരുന്നു തമ്മില്‍ തല്ല്. പരീക്ഷ കഴിഞ്ഞിറങ്ങിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യാപാരികള്‍ പറഞ്ഞു.
അതേസമയം ഡിപ്പോയില്‍ പൂവാലന്മാരുടെയുാം സാമൂഹിക വിരുദ്ധരുടെയും ശല്യവും പിടിച്ചുപറിയും പതിവാണ്. പൊലീസ് ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിന് സമീപമുള്ള പൊലീസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തനമില്ല. ഡിപ്പോയില്‍ സുരക്ഷ ജീവനക്കാരുണ്ടെങ്കിലും സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കാന്‍ ഇവരെകൊണ്ട് കഴിയുന്നില്ല. നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സുരക്ഷ ജീവനക്കാര്‍ക്കുനേരെ കൈയേറ്റ ശ്രമങ്ങളും പതിവാണ്.