തിരുവനന്തപുരം: കെകെ രമയെ അധിക്ഷേപിച്ച സംഭവത്തില്‍ എംഎം മണിക്ക് എതിരെ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.
രമ വിധവ ആയത് വിധി കൊണ്ടാണെന്നും സിപിഎമ്മിന് പങ്കില്ലെന്നുമായിരുന്നു മണിയുടെ വിവാദ പരാമര്‍ശം.
എംഎം മണി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.എന്നാല്‍, മുഖ്യമന്ത്രിയും ന്യായീകരണവുമായി രംഗത്തെത്തി. നിയമസഭയില്‍ മുഖ്യമന്ത്രിയെ വിമശിച്ചതിന് പിന്നാലെ രമക്കെതിരെ സിപിഎം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’; എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. തോന്നിവാസം പറയരുതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശനും നേതാക്കളും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്‌പീക്കര്‍ എംബി രാജേഷ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികള്‍ സ്‌പീക്കര്‍ നിര്‍ത്തിവെച്ചു.
പത്ത് മിനിറ്റിന് ശേഷം സ്‌പീക്കര്‍ നടപടികള്‍ പുനരാരംഭിച്ചുവെങ്കിലും പ്രതിപക്ഷം വിട്ടില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ എംഎം മണിക്ക് പറയാനുള്ളത് തുടര്‍ന്ന് പറയട്ടെയെന്നാണ് സ്‌പീക്കര്‍ സ്വീകരിച്ച നിലപാട്. എംഎം മണി പ്രസംഗിക്കാന്‍ വീണ്ടും എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.