തൊടുപുഴ: ജില്ലയിലെ ഗോത്ര മേഖലകളിലെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ഊരുവിദ്യ കേന്ദ്രങ്ങളും ഡിജിറ്റലിലേക്ക്.
കുട്ടികളുടെ കമ്ബ്യൂട്ടര്‍ അനുബന്ധ പഠനങ്ങളിലടക്കം വേഗത കൈവരിക്കുക എന്ന ലക്ഷ്യമിട്ടാണ് ഇവരുടെ കുടികള്‍ക്ക് സമീപമുള്ള വിദ്യാകേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പഠനവും ഒരുങ്ങുന്നത്.
ഇതിനായി ജില്ലയിലെ എല്ലാ ഊരുകൂട്ടങ്ങള്‍ക്കും കമ്ബ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ എത്തിച്ചുനല്‍കും. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ മടങ്ങുന്ന സാഹചര്യത്തില്‍ കുടികള്‍ കേന്ദ്രീകരിച്ച് ഇവര്‍ക്ക് പഠനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി വളന്റിയര്‍മാര്‍ക്ക് പരിശീലനവും നല്‍കിക്കഴിഞ്ഞു. ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്രശിക്ഷ കേരളം ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഊരുവിദ്യാകേന്ദ്രങ്ങള്‍. കുട്ടികള്‍ക്ക് സ്കൂളുമായുള്ള ബന്ധം നിലനിര്‍ത്തുക, പഠനത്തുടര്‍ച്ച ഉറപ്പാക്കുക, പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക എന്നിവയെല്ലാം ഊരുവിദ്യാകേന്ദ്രങ്ങളിലൂടെയാണ് നടത്തുന്നത്.
മൂന്നാര്‍, അടിമാലി, തൊടുപുഴ മേഖലയിലായി ജില്ലയില്‍ 13 ഊരു വിദ്യാകേന്ദ്രങ്ങളാണ് ഉള്ളത്. അടിമാലി മേഖലയില്‍ കുരങ്ങാട്ടി, മഴുവടി കോളനി, ഞാവല്പറക്കുടി, താളുകണ്ടം കുടി, തേതലക്കുടി, വെങ്കായപ്പാറക്കുടി എന്നിവിടങ്ങളിലും മൂന്നാര്‍ മേഖലയില്‍ കുതുകാല് കുടി, മേല്വലാശപ്പെട്ടിക്കുടി, തീര്‍ഥമലക്കുടി, വെള്ളക്കല്ക്കുടി, പുറവയല്‍, പാളപ്പെട്ടി എന്നിവിടങ്ങളിലും തൊടുപുഴ മേഖലയില്‍ കരിമണ്ണൂരില്‍ തടിയനാലിലുമാണ് ഊരുവിദ്യാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളില്‍ പഠനത്തോടൊപ്പം തന്നെയാണ് ഗോത്രവര്‍ഗ മേഖലകളിലടക്കം കേന്ദ്രങ്ങള്‍ നടത്തുന്നത്. അവധിക്കാലത്തും മറ്റും ഊരുവിദ്യാകേന്ദ്രങ്ങളിലൂടെ കുട്ടികളുടെ പഠന തുടര്‍ച്ച ഉറപ്പാക്കുന്നുണ്ട്.
കോവിഡ് കാലത്ത് ഇത്തരം കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് കുട്ടികളുടെ പഠനത്തില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിട്ടതെന്ന് സമഗ്രശിക്ഷ കേരള അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍പഠനം, പഠനശേഷമുള്ള അവസരങ്ങള്‍ ഇവയും കേന്ദ്രങ്ങളിലൂടെ നല്‍കുന്നുണ്ട്. കുട്ടികളുടെ സ്കൂളുകളിലുള്ള ഹാജരടക്കം ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. വിദ്യാകേന്ദ്രങ്ങള്‍ ഡിജിറ്റലാകുന്നതോടെ കുട്ടികള്‍ക്ക് ലാപ്ടോപ് അടക്കമുള്ളവയുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.
ഊരുവിദ്യകേന്ദ്രത്തില് ഭൂരിഭാഗവും ആ ഊരിലെ തന്നെ മികച്ച വിദ്യാഭ്യാസം നേടിയ ആളെയാകും വളന്റിയറായി നിയമിക്കുക. ഗോത്രമേഖലയിലെ കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം നല്‍കാനും അതുവഴി കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കാനും ഊരുവിദ്യാകേന്ദ്രങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ടെന്നും സമഗ്രശിക്ഷ കേരള ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ഡി. ബിന്ദുമോള്‍ പറഞ്ഞു.