തിരുവനന്തപുരം : കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പതു ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുമുള്ള സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍ പദ്ധതി.
തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
കര്‍ഷകര്‍ക്ക് ഇന്റഗ്രേഷന്‍ ഫീസ് (വളര്‍ത്തുകൂലി) നല്‍കുന്ന രീതിയില്‍ കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് കേരള ചിക്കന്‍ പദ്ധതി മുന്നോട്ട് പോകുന്നത്.
ഇന്റഗ്രേഷന്‍ അഥവാ കോണ്‍ട്രാക്‌ട് ഫാര്‍മിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ ഇറച്ചികോഴി കര്‍ഷകര്‍ക്ക് നല്‍കി 45 ദിവസം പ്രായമാകുമ്പോൾ തിരിച്ചെടുത്ത് വിപണിയില്‍ വില്‍ക്കുന്ന പ്രക്രിയയാണ്.
ഫാമുകളും ഔട്ട്ലെറ്റുകളും ആരംഭിക്കുക വഴി 364 പേര്‍ക്ക് സ്വയംതൊഴില്‍ നല്‍കാന്‍ കേരള ചിക്കന്‍ പദ്ധതിയിലൂടെ സാധിച്ചു. പദ്ധതി വഴി ഫാം ഇന്‍റഗ്രേഷന്‍ മുഖേന 8 കോടി രൂപ കോഴി കര്‍ഷകര്‍ക്കും 8.58 കോടി രൂപ ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്കും നല്‍കാന്‍ സാധിച്ചിട്ടുണ്ട്.
കേരള ചിക്കന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്റഗ്രേഷന്റെ 14 സൈക്കിള്‍ പൂര്‍ത്തീകരിച്ചു. 270 ഇറച്ചികോഴി കര്‍ഷകര്‍ക്ക് 41 ലക്ഷത്തോളം കോഴികളെ വിതരണം ചെയ്യാന്‍ സാധിച്ചു.
എറണാകുളം 55, തൃശൂര്‍ 48, കോട്ടയം 47, കോഴിക്കോട് 36, തിരുവനന്തപുരം 45, കൊല്ലം 39 എന്നിങ്ങനെയാണ് സംസ്ഥാനത്ത് കേരള ചിക്കന്‍ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന കര്‍ഷകര്‍. 2020 ജൂണിലാണ് കേരള ചിക്കന്‍റെ ആദ്യത്തെ ഔട്ട്ലെറ്റ് എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ ആരംഭിച്ചത്.
സംസ്ഥാനത്ത് നിലവില്‍ കേരളചിക്കന് 94 ഔട്‍ലെറ്റുകൾ ഉണ്ട്. എറണാകുളം 24, തൃശൂര്‍ 12, കോട്ടയം 21, കോഴിക്കോട് 10, തിരുവനന്തപുരം 12, കൊല്ലം 15 എന്നിങ്ങനെയാണ് ഔട്ട്ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 86 കോടി രൂപയുടെ വിറ്റുവരവ് നടത്താന്‍ കേരള ചിക്കന്‍ പദ്ധതി വഴി സാധിച്ചിട്ടുണ്ട്.
കോവിഡ് മാഹാമാരിയുടെ കാലത്ത് കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്കും, ഔട്ട്ലെറ്റ് ഉപഭോക്താക്കള്‍ക്കും 6 കോടി രൂപയുടെ വരുമാനം നല്‍കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. ഇറച്ചിക്കോഴിയുടെ വില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണത്തിനായി കേരള ചിക്കന്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍