ആന്ധ്ര പ്രദേശിലെ എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. നൈട്രിക് ആസിഡും മോണോമീഥെയ്ലും ചോര്‍ന്നാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് വാതകച്ചോർച്ച ഉണ്ടായത്. ഇത് തീപിടിത്തത്തിനു കാരണമാവുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തൽ. പോറസ് ലബോറട്ടറീസ് ഫാക്ടെറിയിലാണ് തീപിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. വാതക ചോർച്ചയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം ലഭിക്കും.