കൊച്ചി: പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്‍ കളിച്ചുചിരിച്ചുനടക്കുമ്ബോള്‍ നാലാം ക്ലാസുകാരി ഡൈനീഷ്യ ഉന്തുവണ്ടിയുമായി റോഡിലേക്കിറങ്ങും.
“അങ്കിളേ, ഇന്ന് ഒരു അച്ചാറുപോലും വിറ്റില്ല…” എന്ന് വിഷമത്തോടെ പറയുന്ന അവളുടെ മുഖത്ത് രോഗിയായ അച്ഛന്റെയും കാഴ്ചയില്ലാത്ത അമ്മയുടെയും വേദന നിറയും.
കുടുംബം പോറ്റാന്‍ ഉന്തുവണ്ടിക്കടയില്‍ അച്ചാര്‍ വില്‍ക്കുകയാണ് 10 വയസു തികയാത്ത ഡയനീഷ്യ. പള്ളുരുത്തി മേരി കോട്ടേജില്‍ യേശുദാസിന്റെയും ജെസിയുടെയും ഏകമകളാണ് ഡൈനീഷ്യ യേശുദാസ്. പള്ളുരുത്തി ഇ.എസ്.ഐ റോഡിലാണ് ഒരുവര്‍ഷമായി ഉന്തുവണ്ടിക്കട.
സ്വന്തമായി വീടില്ലാത്ത ഡൈനീഷ്യക്ക് ലക്ഷ്യങ്ങള്‍ പലതുണ്ട്.
“ചെറുപ്പം മുതലേ അമ്മയ്ക്ക് കണ്ണ് കാണില്ല, ചെവിയും കേള്‍ക്കില്ല. ശസ്ത്രക്രിയ ചെയ്താല്‍ കാഴ്ചകിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അപ്പന് നട്ടെല്ലില്‍ മൂന്ന് ദ്വാരങ്ങളുണ്ട്. അതില്‍നിന്ന് പഴുപ്പ് വരും. അപ്പന്‍ നേരത്തെ പെയിന്റ് പണിക്ക് പോകുമായിരുന്നു. ഇപ്പോള്‍ അതിനാവില്ല. ലോട്ടറി വില്‍ക്കുന്നുണ്ടെങ്കിലും കാര്യമായ വരുമാനമില്ല. അങ്ങനെയാണ് അച്ചാറ് വില്പന തുടങ്ങിയത്.”
ഡൈനീഷ്യയുടെ പിതാവിന്റെ കൂട്ടുകാരാണ് അച്ചാര്‍ നല്‍കുന്നത്. മീന്‍, വെളുത്തുള്ളി, ഇഞ്ചി, മാങ്ങ, നാരങ്ങ തുടങ്ങി പലവിധ അച്ചാറുകളുണ്ട്. മീന്‍ അച്ചാറിന് 90 രൂപ, മറ്റുള്ളവയ്ക്ക് 50 രൂപ. ഒരു അച്ചാര്‍ വിറ്റാല്‍ പകുതിപ്പണം ഡൈനീഷ്യയ്ക്ക്. ബാക്കി അത് നല്‍കുന്നവര്‍ക്കു നല്‍കണം. അദ്ധ്യാപകരും സുഹൃത്തുക്കളും അച്ചാര്‍ വാങ്ങും. ക്ലാസുള്ളപ്പോള്‍ അച്ഛന്‍ കടയിലിരിക്കും. വൈകിട്ട് അഞ്ചിന് ഡൈയനീഷ്യ എത്തും. ഏഴു വരെ അവിടെയുണ്ടാവും. വീട്ടിലെത്തി ഒമ്ബതുവരെ പഠിക്കും. ഇപ്പോള്‍ മുഴുവന്‍ സമയവും കടയില്‍ തന്നെ. തോപ്പുംപടി ഔവര്‍ ലേഡി കോണ്‍വെന്റ് ഗേള്‍സ് എല്‍.പി സ്കൂളിലാണ് പഠിക്കുന്നത്. അച്ഛന്റെ ഇളയ സഹോദരന്റെ വീട്ടിലെ ചെറിയമുറിയിലാണ് മൂവരും കഴിയുന്നത്.
“അച്ചാറ് വിറ്റാല്‍ കഞ്ഞികുടിക്കാനുള്ള പണം കിട്ടും. അത് അപ്പന് വലിയ സഹായമാണ്. പഠിച്ച് ഒരു മലയാളം ടീച്ചറാകണം. എന്നിട്ട് അപ്പനെയും അമ്മയെയും നോക്കണം.”