അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അമ്പത് ശതമാനം റോഡും ബി എം ആന്റ് ബി സി നിലവാരമുള്ള റോഡുകളാക്കുമെന്നും അതിനുള്ള കഠിന പരിശ്രമത്തിലാണ് പൊതുമരമാത്ത് വകുപ്പെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ 1410 കിലോമീറ്റർ റോഡുകൾ ബിഎം ആന്റ് ബിസി റോഡുകളാക്കുകയും നിലവിൽ 2544 കിലോമീറ്റർ റോഡുകൾ ഇതേ നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവൃത്തികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി, ഒല്ലൂർ മണ്ഡലങ്ങളിലായി
കുണ്ടുകാട് കട്ടിലപ്പൂവ്വം പാണ്ടിപ്പറമ്പ് മലയോര മേഖല റോഡ് പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകം അനാച്ഛദനം ചെയ്യുകയായിരുന്നു മന്ത്രി.
മെയ് 13, 14 തിയതികളിൽ നടക്കുന്ന പട്ടയമേളയിൽ ജില്ലയിൽ 400 മലയോര പട്ടയങ്ങൾ വിതരണം ചെയ്യാനാകുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കുണ്ടുകാട് – കട്ടിലപ്പൂവ്വം – പാണ്ടിപ്പറമ്പ് മലയോര മേഖല പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനായി
2020 -2 1 സാമ്പത്തിക വർഷത്തിൽ നബാർഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തി 11.97 കോടി രൂപയ്ക്കുള്ള അനുമതിയാണ് ലഭ്യമായിട്ടുള്ളത്.
മച്ചാട് – താണിക്കുടം റോഡിലെ കുണ്ടുകാട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കട്ടിലപൂവ്വം വഴി പാണ്ടിപ്പറമ്പ് ഇംഗ്ഷനിൽ അവസാനിക്കുന്നു.
7.365 കീ മീ ദൂരമുള്ള റോഡിന്റെ ആദ്യത്തെ 250 മീറ്റർ ദൂരം വടക്കാഞ്ചേരി മണ്ഡലത്തിലും ബാക്കി ഒല്ലൂർ മണ്ഡലത്തിലുമായാണ് വരുന്നത്. കാനകൾ നിർമ്മിച്ചും കാലപ്പഴക്കം വന്ന കലുങ്കുകൾ പുനർ നിർമാണം നടത്തിയും ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയാണ് ഈ പാത ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നത്.
കട്ടിലപ്പൂവ്വം ഗവ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, മാടക്കത്തറ വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് വിനയൻ, പൊതുമരാമത്ത് വകുപ്പ് മദ്ധ്യമേഖല കാര്യാലയം സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ ടി ബിന്ദു, എക്സിറ്റ്യൂട്ടീവ് എഞ്ചിനിയർ എസ് ഹരീഷ് , വാർഡ് മെമ്പർ സോഫി സോജൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.