കോട്ടയം: ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് സജീവമായതോടെ നെല്ല് സംഭരണത്തില്‍ പുരോഗതി. കഴിഞ്ഞ ദിവസം വരെ 10,000 ടണ്‍ നെല്ലാണ് സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍നിന്ന് സ്വകാര്യമില്ലുകള്‍ സംഭരിച്ചിരിക്കുന്നത്.
കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, വെച്ചൂര്‍, തലയാഴം,പായിപ്പാട്, നാട്ടകം എന്നിവിടങ്ങളിലാണ് കൊയ്ത്ത്. കല്ലറയാണ് ഏറെമുന്നില്‍. ഇവിടെ കൊയ്ത്ത് അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഇത്തവണ വിവിധ സമയങ്ങളില്‍ വിതയിറക്കിയതിനാല് ജൂണ്‍ പകുതിയോടെ മാത്രമേ വിളവെടുപ്പ് പൂര്‍ത്തിയാകൂ. ഇതിനിടെ വേനല്‍മഴ ശക്തമായാല്‍ കൊയ്ത്ത് താളംതെറ്റുമെന്ന ആശങ്കയുമുണ്ട്. ഇതുവരെ മഴ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല.
മഴ കാര്യമായി പെയ്യാത്തതിനാല്‍ ഈര്‍പ്പം അടക്കമുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടില്ല. അതിനാല്‍ തര്‍ക്കങ്ങളില്ലാതെയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും നെല്ലെടുപ്പ്. മുന്‍ കാലങ്ങളില്‍ കിഴിവിനെ ചൊല്ലി മില്ലുടമകളും കര്‍ഷകരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ജില്ലയില്‍നിന്ന് 18 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ഏറണാകുളത്തുനിന്നുള്ള മില്ലുകളാണ് ഇതില്‍ കൂടുതല്‍. പല ഘട്ടങ്ങളിലായാണ് കൊയ്ത്ത് എന്നതിനാല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ക്കും ക്ഷാമമില്ല. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിക്കുന്നത്. ഇത്തവണ കൊയ്ത്ത് യന്ത്രങ്ങളുടെ വാടകയും വര്‍ധിപ്പിച്ചിരുന്നു. ജില്ലയില്‍ പുഞ്ചക്കൊയ്ത്തിന് സാധാരണ പ്രദേശത്ത് മണിക്കൂറിന് പരമാവധി 2000 രൂപയും വള്ളത്തില്‍ കയറ്റി കൊണ്ടുപോകുന്ന സ്ഥലത്ത് 2300 രൂപയും ഈടാക്കാനായിരുന്നു ധാരണ.
കോട്ടയം, പാമ്ബാടി, മാടപ്പള്ളി, ഉഴവൂര്‍, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് ഇത്തവണ ജില്ലയില്‍ പുഞ്ചകൃഷി. അത്യുല്പാദനശേഷിയുള്ള വിത്തിനമായ ഉമയാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. കൂടാതെ കുറഞ്ഞ അളവില്‍ ജ്യോതിയും കൃഷി ചെയ്യുന്നുണ്ട്. നിലം ഒരുക്കല്‍, ഞാറ് നടീല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളും സജീവമായിരുന്നു.