തിരുവനന്തപുരം:- കഴക്കൂട്ടത്ത് കെട്ടിട നിർമ്മാണ സൈറ്റിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണും പണം കവർച്ച ചെയ്ത കേസിലെ പ്രതിയെ പോലീസ്
പിടികൂടിയതായി ഐ.ജി.പി-യും തിരുവനന്തപുരം
സിറ്റി പോലീസ് കമ്മീഷണറുമായ
ജി.സ്പർജൻകുമാർ അറിയിച്ചു. അണ്ടൂർകോണം
ചിറവിളാകത്ത് പുതുവൽപുത്തൻ വീട്ടിൽ ബിജു (34)
വിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ നിന്നും പണി
സൈറ്റുകളിൽ നിന്നും മൊബൈൽ ഫോണുകൾ മോഷണം പോകുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചും, മറ്റു ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയുമാണ്
പ്രതിയെ തിരിച്ചറിഞ്ഞ്
പിടികൂടിയത്. ചൊവ്വാഴ്ച്ച ആറ്റിൻകുഴിയിൽ
കെട്ടിട നിർമ്മാണ പണി ചെയ്യുകയായിരുന്ന
പശ്ചിമ ബംഗാൾ സ്വദേശിയുടെ ബാഗിൽ
സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള മൊബൈൽ
ഫോണും പണമടങ്ങിയ പഴ്സും മോഷ്ടിച്ചെടുത്ത
പ്രതി ബൈക്കിൽ കടന്നു കളയുകയായിരുന്നു.
മോഷ്ടിച്ച മൊബൈൽ ഫോണും പണവും പ്രതി
ഉപയോഗിച്ച ബൈക്കും പോലീസ്
കണ്ടെടുത്തിട്ടുണ്ട്. സമാന രീതിയിൽ ഇയാൾ
നടത്തിയിട്ടുള്ള മറ്റു മോഷണങ്ങളെക്കുറിച്ച്
കൂടുതൽ അന്വേഷണം നടത്തും. പ്രതി
ബിജുവിനെതിരെ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ
ഒരു വധശ്രമക്കേസും നിലവിലുണ്ട്. കഴക്കൂട്ടം
സൈബർ സിറ്റി അസി. കമ്മീഷണർ ഹരി
സി.എസ്സിന്റെ നിർദ്ദേശപ്രകാരം കഴക്കൂട്ടം
എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐ മാരായ
മിഥുൻ, ജിനു, എസ്.സി.പി.ഒ ബൈജു, സി.പി.ഒ
മാരായ അരുൺ എസ്. നായർ, ചിന്നു
എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ
അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ
പ്രതിയെ റിമാൻഡ് ചെയ്തു.