ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തതില്‍. 11 തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളാണ് മരിച്ചത്. ഭോയിഗുഡയിലാണ് സംഭവം. അപകടസമയത്ത് 12 തൊഴിലാളികൾ ഗോഡൗണിലുണ്ടായിരുന്നു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
11 പേരുടെ മൃതദേഹങ്ങളും ഒന്നാം നിലയിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. തിരിച്ചറിയാനാകാത്ത വിധം ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. പുലർച്ചെയാണ് തീപിടിത്തമുണ്ടായെന്ന വിവരം അഗ്നിശമന സേനയ്ക്ക് ലഭിക്കുന്നത്. നാലു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ”ഷോർട്ട് സർക്യൂട്ടാകാം അപകട കാരണം. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്”- ഗാന്ധിനഗർ എസ് എച്ച് ഒ മോഹൻ റാവു പറഞ്ഞു.
സെക്കന്തരാബാദിലെ ഭോയിഗുഡ തടി ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ മരിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർറാവു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപാ വീതം ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചു.