തിരുവനന്തപുരം: സിൽവർ ലൈനെതിരെ നടക്കുന്ന സമരമെല്ലാം രാഷ്‌ട്രീയ സമരമെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റായ പ്രചാരണം നടത്തി പ്രതിപക്ഷം ജനങ്ങളെ സമരരംഗത്ത് ഇറക്കുകയാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. നഷ്ടപരിഹാരം പൂർണ്ണമായും നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.സിപിഎം ഭരിക്കുമ്പോൾ കേരളത്തിൽ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടാണെങ്കിൽ അത് അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. സാമൂഹിക ആഘാത പഠനം നടത്തുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്രം അനുമതി നൽകിയ പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. സർവ്വേ നടത്താനും ഡി പി ആർ തയ്യാറാക്കാനുമുള്ള അനുമതി കേന്ദ്രം നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമരങ്ങൾ ഹൈക്കോടതി വിധിക്കെതിരെയാണെന്നും കോടിയേരി വ്യക്തമാക്കി.
കെ-റെയിലിനെതിരെ എല്ലായിടത്തും അവർ പ്രതിഷേധം നടത്തട്ടേ.. തല്ല് കിട്ടും, കല്ല് വേറെയുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. കല്ല് അവർ എടുത്തുകൊണ്ട് പോയാലും കേരളത്തിൽ കല്ലിന്റെ ക്ഷാമമില്ല. കേരളത്തിൽ കല്ലില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വന്നിട്ടെങ്കിലും കല്ലിടും. അതിന്റെ മുന്നിൽ കീഴടങ്ങാനൊന്നും സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
വിമോചന സമരമൊന്നും ഇവിടെ നടക്കില്ല. ആ കാലമൊക്കെ മാറിപ്പോയി. അതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെങ്കിൽ അത് നടക്കില്ലെന്നാണ് ഇന്നലെ പറഞ്ഞത്. ഇന്നലെ നടത്തിയത് സത്യത്തിൽ അടി കിട്ടേണ്ട പ്രതിഷേധമാണ്. കളക്ട്രേറ്റിന്റെ അകത്ത് കയറി കല്ലിട്ടതൊന്നും അംഗീകരിക്കാനാകില്ല. പോലീസ് ഇവിടെയൊക്കെ സംയമനം പാലിക്കുകയാണ് ചെയ്തതെന്നും കോടിയേരി പറഞ്ഞു.