ന്യൂഡല്‍ഹി; പെട്രോള്‍-ഡീസല്‍ വില ഉയർന്നു. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 104.31 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.18 രൂപയായി. ഡീസലിന് 91.55-ല്‍ നിന്ന് 85 പൈസ കൂടി 92.40-ലുമെത്തി. ദീപാവലിയുടെ തലേദിവസം കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ കുറവുണ്ടായി. സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു.
ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. 2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്.