ബെംഗളൂരു: കലാലയങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. കര്‍ണാടകയില്‍ വ്യാഴാഴ്ച ബന്ദ് പ്രഖ്യാപിച്ചു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ അമീറെ ശരീയത്ത് ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച് ചൊവ്വാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഉഡുപ്പിയിലെ കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹിജാബ് മുസ്ലിം സ്ത്രീകളുടെ അഭിവാജ്യഘടകമാണ് എന്ന് വിദ്യാര്‍ഥിനികള്‍ വാദിച്ചു. മറിച്ചുള്ള അഭിപ്രായമാണ് സര്‍ക്കാര്‍ ബോധിപ്പിച്ചത്. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി വിധി.
ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തള്ളി. ഹോളി അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം ഹോളി അവധിയാണ്. ഇതോടെ സുപ്രീംകോടതി തീരുമാനം വൈകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ കര്‍ണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ എംഐഎം, മുസ്ലിം ലീഗ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ മുസ്ലിം സംഘടനകള്‍ വിധിക്കെതിരെയാണ് രംഗത്തുവന്നത്.
വിധിയില്‍ പ്രതിഷേധിച്ച് മുസ്ലിം വിദ്യാര്‍ഥിനികള്‍ ക്ലാസ് ബഹിഷ്‌കരണം തുടരുകയാണ്. വിധി പ്രസ്താവിച്ച ചൊവ്വാഴ്ചയും ഇന്നും ശിവമോഗയിലെ കോളജുകളില്‍ കുട്ടികള്‍ ക്ലാസില്‍ കയറിയില്ല. പരീക്ഷ ബഹിഷ്‌കരിച്ച് നിരവധി വിദ്യാര്‍ഥികള്‍ കോടതി വിധിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് അവരുടെ പ്രതികരണം. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയുടെ അധ്യക്ഷന്‍ മൗലനാ സഗിര്‍ അഹമ്മദ് ഖാന്‍ റശാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. എല്ലാ മുസ്ലിങ്ങളും കോടതി വിധി മാനിക്കണം. അതേസമയം, പ്രതിഷേധിക്കാനാണ് തീരുമാനം. മാര്‍ച്ച് 17ന് കര്‍ണാടകയില്‍ ബന്ദ് ആചരിക്കും. എല്ലാ മുസ്ലിങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കണം. നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ബന്ദിന് പിന്തുണ നല്‍കണം. അക്രമങ്ങളില്‍ ഏര്‍പ്പെടരുത്. കടകള്‍ ബലമായി അടപ്പിക്കരുത്. സമാധാനപരമായ പ്രതിഷേധമായിരിക്കണം. നാം നമ്മുടെ പ്രതിഷേധം അറിയിക്കുകയാണെന്നും മൗലാന സഗിര്‍ അഹമ്മദ് ഖാന്‍ റശാദി പറഞ്ഞു