തിരുവനന്തപുരം :- ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവർച്ച നടത്തുന്ന രണ്ടംഗസംഘം പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. മണ്ണന്തല ചെഞ്ചേരി ഹരിശൈലം വീട്ടിൽ കിരൺ (24), മണ്ണന്തല ചെഞ്ചേരി ലക്ഷംവീട് കോളനിയിൽ ജിഷ്ണു (20) എന്നിവരെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്.
24.02.2022-ന് രാത്രി അമ്പലംമുക്ക് പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് കോമ്പൌണ്ടിന് പുറത്ത് വച്ചിരുന്ന കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നതിലേയ്ക്ക് കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. അന്നേ ദിവസം തന്നെ പ്രതികൾ രാത്രി മണമ്പൂർ ശ്രീമഹാഗണപതി ക്ഷേത്രത്തിന്റെ മുൻവശത്ത് കോൺക്രീറ്റ് കട്ടിയിൽ വെൽഡ് ചെയ്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി പൊളിച്ച് 20,000/- രൂപ മോഷ്ടിച്ചെടുത്തതും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പിടിയിലായ പ്രതികൾക്ക് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസ്സുകൾ നിലവിലുണ്ട്. സമാനരീതിയിൽ പ്രതികൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു. കന്റോൺമെന്റ് എ.സി.പി ദിനരാജിന്റെ നിർദ്ദേശപ്രകാരം പേരൂർക്കട എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ-മാരായ സന്ദീപ്, രാകേഷ്, അനിൽ കുമാർ, എസ്.സി.പി.ഒ-മാരായ നൌഫൽ, ഷംനാദ്, പ്രസന്നകുമാർ, മീന എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.