തിരുവനന്തപുരം :- കഴക്കൂട്ടം റെയിൽവേ ഗേറ്റിന് സമീപത്ത് വച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് വിലപിടിപ്പുളള മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസ്സിൽ രണ്ടുപേരെ പോലീസ് പിടിയിലായതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. മേനംകുളം കരിയിൽ പ്ലാവിളാകത്ത് വീട്ടിൽ സുജിത്ത് (18), ആറ്റിപ്ര കാട്ടുകുളത്തിൻകര ഗോമതി ഭവനിൽ അനന്തു (19) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് 5 മണിയ്ക്കാണ് സംഭവം നടന്നത്. കഴക്കൂട്ടം റെയിൽവേ ഗേറ്റിന് സമീപത്തെ ചായക്കടയിൽ നിന്നും ചായ കുടിച്ചശേഷം സൈക്കിളിൽ കയറി പോകാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശിയായ സഞ്ജിത് കുമാർ ദാസിനെ പ്രതികൾ തളളി നിലത്തിട്ട്, പോക്കറ്റിൽ നിന്നും 15,000/- രൂപ വില വരുന്ന മൊബൈൽ ഫോൺ പിടിച്ചുപറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസ്സിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐ മാരായ ജിനു, മിഥുൻ, സി.പി.ഒ-മാരായ സജാദ്ഖാൻ, ശ്യാം, നസ്സിമുദ്ദീൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.