തിരുവനന്തപുരം :- തുമ്പ കടപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മത്സ്യതൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ അഞ്ചംഗ അക്രമിസംഘം പോലീസ് പിടിയിലായതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. മേനംകുളം ജെ.ആർ ഹൌസ്സിൽ റോയ് ജോസഫ് (34), വലിയതോപ്പ് ഹോപ്പ് വില്ലയിൽ പ്രദീപ് മിരാണ്ട (32), ആറാട്ടുവഴി ജഗിത വിഹാറിൽ ജഗീഷ് ജസ്റ്റസ് (32), മേനംകുളം കിൻഫ്രയ്ക്ക് സമീപം പുതുവൽ പുരയിടത്തിൽ സിബി (30), മേനംകുളം ബി.എസ് നിവാസിൽ സാബു ജോൺ (34) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 20-നാണ് സംഭവം നടന്നത്. തുമ്പ പളളിയ്ക്ക് പുറകിലുളള കടപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന തുമ്പ സ്വദേശി ജോളി എന്ന് വിളിക്കുന്ന എബ്രഹാം ജോൺസണെ പ്രതികൾ ആയുധം കൊണ്ട് കുത്തി എണീപ്പിച്ച് ഇടതുകണ്ണിൽ ഇടിയ്ക്കുകയും, ചെകിടത്തും തലയ്ക്കും അടിച്ച് നിലത്തിട്ട് നടുവിന് ചവിട്ടുകയും ഇരുമ്പുപൈപ്പ് കൊണ്ട് കാൽമുട്ടിൽ അടിച്ചും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐ മാരായ ജിനു, മിഥുൻ, സി.പി.ഒ-മാരായ സജാദ്ഖാൻ, ശ്യാം, നസ്സിമുദ്ദീൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.