തിരുവനന്തപുരം നഗരത്തിൽ കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ച തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ മുട്ടട, ടി.കെ. ദിവാകരൻ റോഡ്, പാപ്പനംകോട് അമൃത് നഗർ സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിൽ പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അതോടൊപ്പം പൊതു ചടങ്ങുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നഗരത്തിൽ കർശനമായി നടപ്പിലാക്കുന്നതിനും നടപടി സ്വീകരിച്ചതായി ഐ ജി പി യും തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണറുമായ ജി. സ്പർജൻകുമാർ അറിയിച്ചു.
മെഡിക്കൽ സ്റ്റോറുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും ഒഴികെ എല്ലാകടകളും വ്യാപാര സ്ഥാപനങ്ങളും കണ്ടെയിൻമെന്റ് സോണിൽ അടച്ചിടണം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ വൈകിട്ട് 7 വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. മാവേലി സ്റ്റോർ, സപ്ലൈക്കോ, റേഷൻ കടകൾ തുടങ്ങിയവ 5 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രാവിലെ 7 മണിമുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. സമയക്രമം പാലിക്കാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ പൂട്ടിക്കുന്നതിനു് നടപടി സ്വീകരിക്കുന്നതാണ്. കണ്ടെയിൻമെന്റ് സോണിൽ ഓൺലൈൻ വ്യാപര ഡെലിവറി സർവ്വീസുകൾ രാവിലെ 7 മണിമുതൽ ഉച്ചക്ക് 2 വരെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ. പൊതു ചന്തകൾ പ്രവർത്തിക്കൂവാൻ പാടുള്ളതല്ല.
കണ്ടെയിൻമെന്റ് സോണിലേക്ക് വാഹനങ്ങൾക്കും പുറത്തുനിന്നുള്ള ആളുകൾക്കും പ്രവേശനം അനവദിക്കുന്നതല്ല. അവശ്യ മെഡിക്കൽ സേവനങ്ങൾക്കും മറ്റ് അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ.
പൊതുചടങ്ങുകളോ സാമുഹ്യ ഒത്തു ചേരലുകളോ അനുവദിക്കില്ല. വിവാഹ/മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. എല്ലാ സർക്കാർ, അർദ്ധസർക്കാർ, സഹകരണ പൊതമേഖലാ സ്വയംഭരണ സ്ഥാപനങ്ങളും യോഗങ്ങളും പരിപാടികളും മറ്റ് പ്രവർത്തനങ്ങളും ഓൺലൈനായി നടത്തേണ്ടതാണ്. ഷോപ്പിംഗ് മാളുകളിലും വലിയ കടകളിലും തിരക്കുണ്ടാകാതിരിക്കാൻ സ്ഥാപന ഉടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 25 ചതുരശ്ര അടിയിൽ ഒരു വ്യക്തി എന്ന നിലക്ക് സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. വിലക്ക് ലംഘനങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.
രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വ്യാപന നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനായി കണ്ടെയ്മെന്റ് സോണുകളിലും മറ്റ് പൊതു ഇടങ്ങളിലും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും വിലക്ക് ലംഘനങ്ങൾക്കെതിരെ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു.