തിരുവനന്തപുരം:– പുതുവത്സര ദിനത്തോടനുബന്ധിച്ചുള്ള പോലീസ് പരിശോധനയ്ക്കിടെ കോവളം ബീച്ച് റോഡിൽ വിദേശ പൌരന്റെ കൈവശമുണ്ടായിരുന്ന മദ്യം പോലീസ് നിർബന്ധിച്ച് ഒഴിപ്പിച്ചു കളഞ്ഞതായി ചില മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
മുൻകാലങ്ങളില്‍ പുതുവത്സരാഘോഷങ്ങൾ നടന്നപ്പോള്‍ പ്രശ്നങ്ങളുണ്ടായ സ്ഥലങ്ങളിൽ പോലീസ് ചെക്കിങ് പോയിന്റുകള്‍ ഏർപ്പെടുത്തിയിരുന്നു. ബീച്ച് റോഡിലേക്ക് പോകുന്ന സ്ഥലത്തുള്ള ചെക്കിംഗ് പോയിന്റിലാണ് സംഭവം നടന്നത്. സ്കൂട്ടറില്‍ വരികയായിരുന്ന സ്വീഡിഷ് പൌരനായ സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് എന്നയാളെ മറ്റുള്ള ആൾക്കാരെ പരിശോധിക്കുന്നതോടപ്പം തടഞ്ഞുനിർത്തി പോലീസ് വാഹനം പരിശോധിച്ചപ്പോൾ അയാളുടെ സ്കൂട്ടറില്‍ ഇന്ത്യൻ നിർമിത മൂന്ന് കുപ്പി വിദേശ മദ്യം കാണപ്പെടുകയും, മദ്യം വാങ്ങിയ ബില്‍ കാണിക്കുവാൻ പോലീസ് ആവശ്യപ്പെടുകയുമാണുണ്ടായത്. ഈ സമയം ഇയാൾ സ്വമേധയാ മദ്യകുപ്പി തുറന്ന് അടുത്ത പറമ്പിലേക്ക് മദ്യം ഒഴുക്കിക്കളയുകയാണ് ചെയ്തത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ വിദേശ പൌരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും, സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.