തിരുവനന്തപുരം:- കോളിയൂരിൽ നിന്നും 17 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാളെക്കൂടി പോലീസ് പിടികൂടിയതായി ഐ.ജി.പി യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഇടുക്കി ഒഴുവുത്തടം മഠത്തിൽ വീട്ടിൽ ഷൈൻ മോൻ (24) -നെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 12- നാണ് ഈ കേസിലെ മുഖ്യപ്രതി കോളിയൂർ കൈലിപ്പാറ കോളനിയിലെ പാച്ചൻ എന്നു വിളിക്കുന്ന പ്രകാശ്, പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കട്ടപ്പനയിലും തമിഴ്നാട്ടിലെ തേനി, തിരുന്നെൽവേലി, നാഗർകോവിൽ എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പാർപ്പിച്ച് പീഡിപ്പിച്ചത്. ഇയാളെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതി പ്രകാശിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തുടർ അന്വേഷണത്തിലാണ് ഈ കേസിൽ ഷൈൻ മോന്റെ പങ്ക് വെളിവായത്. അതിജീവിതയെ കടത്തിക്കൊണ്ടു പോകാൻ കാർ ഏർപ്പെടുത്തി കൊടുക്കുകയും, കാറിൽ കൂടെ പോയി സ്വന്തം പേരിൽ ലോഡ്ജുകളിൽ മുറി വാടകയ്ക്ക് എടുത്തു കൊടുത്തതും ഷൈൻ മോനാണ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ മനോഹരൻ, എ.എസ്.ഐ മാരായ പ്രിയദേവ്, സുബാഷ്, സി.പി.ഒ രാജീവ് കുമാർ എന്നിവരടങ്ങിയ പോലീസ് സംഘം അടിമാലി ഇരുമ്പുപാലം ജംഗ്ഷനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.