തിരുവനന്തപുരം:- കഴക്കൂട്ടത്ത് വിവാഹ ആവശ്യത്തിനെന്ന വ്യാജേന വാടകയ്ക്ക് എടുത്ത കാറുമായി മുങ്ങി, മറിച്ച് വിൽപ്പന നടത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടിയതായി ഐ.ജി.പി.യും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. തൃശൂർ തൃത്താലയ്ക്കൽ രായം മരയ്ക്കാർ വീട്ടിൽ സജീർ (38)-നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ വലിയതുറ സ്വദേശി ഫിഡലിസ് ഫ്രാൻസിസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശിയായ കഴക്കൂട്ടത്ത് ആർക്കോൺ ഇൻഫിനിറ്റിവ് ഫ്ലാറ്റിൽ താമസം ഫിറോസ് മാമൻ എന്നയാളുടെ ഇന്നോവ ക്രിസ്റ്റ കാർ, ഒന്നാം പ്രതി ഫിഡലിസ് കല്യാണാവശ്യത്തിനെന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്ത് രണ്ടാം പ്രതി സജീറിന് കൈമാറുകയും ഇയാൾ കാറുമായി മുങ്ങുകയുമായിരുന്നു. കാറുടമ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയും, ഇയാൾ ഇപ്പോൾ ജാമ്യത്തിലുമാണ്. ഒളിവിൽ കഴിഞ്ഞു വന്ന സജീറിനെക്കുറിച്ച് കഴക്കൂട്ടം അസ്സി. കമ്മീഷണർ ഹരി.സി.എസ്-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മിഥുൻ, സി.പി.ഒ-മാരായ സജാദ് ഖാൻ, ബിനു, നസ്സിമുദ്ദീൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് എറണാകുളം കലൂരിലെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ കാർ മറിച്ച് വിറ്റതായി സൂചന ലഭിച്ചിട്ടുണ്ട്. കാർ കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും കമ്മീഷണർ അറിയിച്ചു.