തിരുവനന്തപുരം:- വട്ടിയൂർക്കാവിൽ പത്ത് വയസ്സുളള പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും, ദേഹത്ത് പെട്രോൾ ഒഴിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കുട്ടിയുടെ രണ്ടാനച്ഛനായ പ്രതിയെ പോലീസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. വട്ടിയൂർക്കാവ് നിഷ ഭവനിൽ താമസം ഇടുക്കി സ്വദേശിയായ രാജേഷ് എന്ന് വിളിക്കുന്ന മാരിമുത്തു (32)-വിനെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് 23-നാണ് സംഭവം നടന്നത്. രാത്രി 10 മണിയോടെ വട്ടിയൂർക്കാവ് സ്വദേശിനിയായ യുവതിയും അവരുടെ ആദ്യഭർത്താവിൽ ജനിച്ച കുട്ടിയും ഉറങ്ങിക്കിടക്കുകയായിരുന്ന കിടപ്പുമുറിയുടെ ജനാല വഴി യുവതിയുടെ ഇപ്പോഴത്തെ ഭർത്താവായ പ്രതി മാരിമുത്തു അവരുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ പ്രതി പലപ്രാവശ്യം കവിളിൽ അടിച്ചും ഹോസ്സ് പൈപ്പ് കൊണ്ട് ഇടുപ്പിന്റെ ഭാഗത്ത് അടിച്ചും മറ്റും ദേഹോപദ്രവം ഏൽപ്പിച്ചത് പറഞ്ഞ് വിലക്കിയതിലുളള വിരോധമാണ് ആക്രമണത്തിന് കാരണം. യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ സുരേഷ് കുമാർ.കെ.എസ്, എസ്.ഐ-മാരായ ഷാജി, ജയപ്രകാശ്, എസ്.സി.പി.ഒ അനൂപ്, സി.പി.ഒ-മാരായ ശ്രീജിത്, ഹരികൃഷ്ണൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.