തിരുവനന്തപുരം:- കഴക്കൂട്ടം നാലുമുക്കിലെ വീട്ടിൽ മാരകായുധവുമായി അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പി.യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ആറ്റിപ്ര മുക്കോലക്കൽ കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിം (32) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 11 മണിക്കാണ് സംഭവം നടന്നത്. നാലുമുക്കിലെ റംലാബീവിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അവരുടെ തല ഭിത്തിയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയും വാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനേയും ദേഹോപദ്രവം ഏൽപ്പിച്ച പ്രതി, വീട്ടിലെ ജനൽ ചില്ലുകളും സ്കൂട്ടറും ബൈക്കും അടിച്ചു തകർക്കുകയും, വീടിനു മുന്നിലെ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. വീട്ടമ്മയുടെ മകനോട് പ്രതിക്കുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ചു വരവെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി. സി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ മാരായ ജിനു, മിഥുൻ, സി.പി.ഒ മാരായ സജാദ്ഖാൻ, ബിനു.എസ്, ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.