തിരുവനന്തപുരം:- വിവാഹത്തിനുളള തടസ്സം മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിലായതായി ചെയ്തതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കഴക്കൂട്ടം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയും പിന്നീട് നഗ്ന ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണ്ണം തട്ടിയെടുക്കുകയും ചെയ്ത എം. എസ്. കെ നഗർ സ്വദേശി ദിലീപ് (37) നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത് .
തനിയ്ക്ക് മന്ത്രമൂർത്തിയുടെ അനുഗ്രഹം ഉണ്ടെന്നും, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും വിവാഹത്തിനുളള തടസ്സങ്ങളും മാറ്റി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. എം.എസ്.കെ നഗറിലെ വീടിനോട് ചേർന്ന് പ്രത്യേക പൂജാമുറിയും സ്ഥാപിച്ചിട്ടുണ്ട്. കഴക്കൂട്ടം സ്വദേശിനിയായ യുവതി ഇയാളെക്കുറിച്ചറിഞ്ഞ് എം.എസ്.കെ നഗറിലെ വീട്ടിലെത്തുകയായിരുന്നു. പ്രസാദമെന്ന രീതിയിൽ യുവതിയ്ക്ക് ഉറക്കമരുന്ന് നൽകിയശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ എടുക്കുകയും പിന്നീട് ഫോട്ടോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 30 പവനോളം സ്വർണ്ണവും പണവും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. പെൺകുട്ടിയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഇയാള്‍ പെൺകുട്ടിയെ ദേഹോപദ്രവവും ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഫോര്‍ട്ട് അസി. കമ്മീഷണര്‍ എസ്. ഷാജിയുടെ നിർദ്ദേശാനുസരണം ഫോർട്ട് എസ്. എച്ച്. ഓ രാകേഷ്, എസ് ഐ മാരായ സജു എബ്രഹാം, ദിനേശ്, ഉത്തമൻ സി പി ഓ മാരായ ബിനു, പ്രമോദ് രാജ്, പ്രഭൽകുമാർ, സാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.