തിരുവനന്തപുരം:- നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നഗരത്തിലെ സ്കൂൾ പരിസരങ്ങളിലും, വിവിധ സ്ഥലങ്ങളിലും ഉള്ള കടകളില്‍ സിറ്റി പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വന്‍ ശേഖരവും, നിയമപ്രകാരമല്ലാതെ കച്ചവടം നടത്തിയ വിദേശനിർമ്മിത സിഗരറ്റുകളും പിടികൂടിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
നികുതി വെട്ടിപ്പ് നടത്തി കച്ചവടം നടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകളുടെ വന്‍ ശേഖരമാണ് പിടിച്ചെടുത്തത്. ഇവ ചരക്ക്-സേവന നികുതി (ജി എസ് ടി ) വകുപ്പിന് കൈമാറും. തുടര്‍ നടപടികള്‍ ജി എസ് ടി വകുപ്പ് നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. വൈഭവ് സക്സേനയുടെ നിർദേശപ്രകാരം വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡുകൾക്കു എസ് എച്ച് ഓ മാര്‍ നേതൃത്വം നൽകി. സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.
കന്റോൺമെന്റ്, തിരുവല്ലം, കോവളം, മെഡിക്കല്‍കോളേജ്, എന്നീ സ്റ്റേഷന്‍ പരിധികളിലെ കടകളിൽ നിന്നാണ് പതിനായിരക്കണക്കിനു രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കന്റോൺമെന്റ് , മ്യൂസിയം, പൂജപ്പുര, വട്ടിയൂര്‍ക്കാവ്, ഫോര്‍ട്ട്, കരമന, തിരുവല്ലം, കോവളം, മെഡിക്കല്‍കോളേജ് എന്നീ സ്റ്റേഷന്‍ പരിധികളിലെ കടകളിൽ നിന്നുമാണ് വില്‍പ്പന നിരോധിച്ചിട്ടുള്ളതായ വിദേശ സിഗരറ്റുകള്‍ പിടികൂടിയത്. കട ഉടമകള്‍ക്കെതിരെ കോട്പ (COTPA) ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും, സിറ്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരും, പരിശോധനയില്‍ പങ്കെടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിലും ഇത്തരത്തിൽ പരിശോധനകള്‍ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.