തിരുവനന്തപുരം:- വെട്ടുകാട് ബാലനഗറിലെ വീട്ടിൽ കയറി ഏഴംഗ സംഘം ആക്രമണം നടത്തിയ കേസിൽ ഒളിവിലായിരുന്ന 2 പ്രതികളെ കൂടി പോലീസ് പിടികൂടിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വെട്ടുകാട് സെന്റ് മേരീസ് സ്കൂളിനു പുറകുവശം വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന അരുൺ (20), വെട്ടുകാട് ടൈറ്റാനിയത്തിനു സമീപം തൈവിളാകം വീട്ടിൽ ഷാൻ ജറോം (21) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് അഞ്ച് പ്രതികളെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
2020- ജനുവരിയിലാണ് സംഭവം നടന്നത്. പ്രതികൾ ഉൾപ്പെട്ട ഏഴംഗ സംഘം ബാലനഗർ സ്വദേശി സുജിത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സഹോദരിയുടെ മകനേയും ബന്ധുവിനേയും കമ്പും ഇരുമ്പ് കമ്പിയും കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾ ലഹരി ഉപയോഗിക്കുന്നത് പറഞ്ഞു വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെക്കുറിച്ച് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ പൃഥ്വീരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ എസ്.എച്ച്.ഒ പ്രകാശ്, എസ്.ഐ അഭിലാഷ്, എസ്.സി.പി.ഒ പ്രവീൺരാജ്, സി.പി.ഒ ഷാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.