തിരുവനന്തപുരം:- ചാല മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന ഭാരത് ട്രേഡേഴ്സ് എന്ന അരി മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത മാനേജർ പോലീസ് പിടിയിലായതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. തമിഴ്നാട് സ്വദേശിയായ രാജാറാം (52) നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ചാല മാർക്കറ്റിലെ ഭാരത് ട്രേഡേഴ്സ് എന്ന അരി മൊത്തവ്യാപാര സ്ഥാപനത്തിലെ കാഷ്യറും മാനേജരുമായി ജോലി നോക്കി വന്നിരുന്ന പ്രതി രാജാറാം, അക്കൗണ്ടുകളിലും ബാലൻസ് ഷീറ്റിലും കൃത്രിമം കാണിച്ചാണ് പണം തട്ടിയെടുത്തത്. വ്യാജ ബില്ലുകൾ ചമച്ചും വിറ്റുവരവു കണക്കുകളിൽ തിരിമറി നടത്തിയും പ്രതി തന്റെയും ഭാര്യയുടേയും അക്കൗണ്ടുകളിൽ പണം മാറ്റിയെടുത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു. തട്ടിപ്പു മനസിലാക്കിയ സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജി. എസിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ രാകേഷ്, എസ്.ഐ മാരായ സജു എബ്രഹാം, ദിനേശ്, സുജിത് ചന്ദ്രപ്രസാദ്, സി.പി.ഒ മാരായ ബിനു, പ്രഭുല്‍ കുമാർ, അൽഫിൻ ജോസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.