തിരുവനന്തപുരം :- മാരക മയക്കുമരുന്നായ എം.ഡി.എം.എ-യും കഞ്ചാവും ലഹരിഗുളികകളും വിൽപ്പന നടത്തിവന്ന രണ്ടുപേരെ എയർപിസ്റ്റലുകളും മാരകായുധങ്ങളുമായി പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. മണക്കാട് കുന്നുംപുറം യോഗീശ്വരാലയം വീട്ടിൽ രജീഷ് (22)-നേയും പ്രായപൂർത്തിയാകാത്ത ഒരാളേയുമാണ് സിറ്റി നാർക്കോട്ടിക് സെൽ സ്പെഷ്യൽ ടീമിന്റെ സഹായത്തോടെ കരമന പോലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുളള വൈരാഗ്യം മൂലം സിറ്റിയിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നാർക്കോട്ടിക് സെൽ അസ്സിഃ കമ്മീഷണർ ഷീൻ തറയലിന്റെ നേതൃത്ത്വത്തിൽ നാർക്കോട്ടിക് സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടർന്ന് നാർക്കോട്ടിക് സെൽ ടീമും കരമന പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവും മാരകമയക്കുമരുന്നായ എം.ഡി.എം.എ-യും മൂന്ന് എയർപിസ്റ്റലുകളും രണ്ട് വെട്ടുകത്തിയും പിടിച്ചെടുത്തു. കിളളിപ്പാലം കിളളി ടൂറിസ്റ്റ് ഹോമിൽ നിന്നും മുറിയെടുത്ത് ലഹരിവസ്തുക്കൾ വിൽപ്പന നടത്തി വന്ന സംഘത്തെ പിടികൂടാൻ ലോഡ്ജിൽ എത്തിയ പോലീസ് ടീമിന് നേരെ പ്രതികൾ നാടൻപടക്ക് എറിഞ്ഞെങ്കിലും പോലീസ് രണ്ട് പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട രണ്ട് പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ, ഫോർട്ട് എ.സി.പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ കരമന എസ്.എച്ച്.ഒ അനീഷ്.ബി, എസ്.ഐ-മാരായ മിഥുൻ, അശോക് കുമാർ, ബൈജു, വിൽഫ്രഡ് ജോ, എസ്.സി.പി.ഒ സജി, സി.പി.ഒ-മാരായ വിനോജ്, സുജിത്ത്, ശ്രീനു എന്നിവരും സിറ്റി നാർക്കോട്ടിക് സെൽ ടീം അംഗങ്ങളായ സജികുമാർ, വിനോദ്, രഞ്ജിത്, പ്രശാന്ത്, ലജൻ എന്നിവരും അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.