തിരുവനന്തപുരം:- വിഴിഞ്ഞത്ത് ആട്ടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. വിഴിഞ്ഞം കോട്ടപ്പുറം മേക്കോട് ഹൗസിൽ സിബി (39) യെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
18-03-2021 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഴിഞ്ഞം ഒസാവിള കോളനിയിൽ താമസിക്കുന്ന ജെറോൺ ഓട്ടോ ഓടിച്ചു വരവെ സിബിയും കൂട്ടാളിയായ സുരേഷും ചേർന്ന് വിഴിഞ്ഞം ഫിഷ്-ലാൻഡിനു സമീത്ത് വച്ച് തടഞ്ഞു നിർത്തി ചവിട്ടി വീഴ്ത്തി ക്രൂരമായി മർദ്ദിക്കുകയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ജെറോണിന്റെ സ്കൂട്ടർ പ്രതി സിബി വാങ്ങി പണയം വച്ചിരുന്നത് തിരികെ എടുപ്പിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഈ കേസിലെ രണ്ടാം പ്രതി സുരേഷിനെ പിടികൂടാൻ അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐ മാരായ രജേഷ്, ബാലകൃഷ്ണൻ ആചാരി, സി.പി.ഒ മാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്
ലോക്ക് ഡൗൺ വിലക്ക് ലംഘനം:
813 പേര്‍ക്കെതിരെ നിയമനടപടി
തിരുവനന്തപുരം:- ലോക്ക് ഡൗൺ ദിനമായ ഇന്നലെ (11-05-2021) നാലു മണിവരെ തിരുവനന്തപുരം നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 813 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 145 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 652 പേരിൽ നിന്നും 3,26,000/- രൂപ പിഴ ഈടാക്കി. കൂടാതെ അനാവശ്യ യാത്ര നടത്തിയ 16 വാഹനങ്ങള്‍ക്കെതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു. ശരിയായ രീതിയില്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കാത്ത 6929 പേര്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചിട്ടുള്ളതുമാണ്.