തിരുവനന്തപുരം:- മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളടെയും കൂട്ടിരിപ്പുകാരുടേയും മൊബൈൽ ഫോണുകൾ മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. പള്ളിച്ചല്‍ ഹോമിയോ കോളേജിനു സമീപം മേപ്പള്ളിയൂര്‍കോണത്തു ഹാജാ ഹുസൈന്‍ (22) നെയാണ് മെഡിക്കൽകോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ചെടുത്ത വിലപിടിപ്പുള്ള 5 മൊബൈൽ ഫോണുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. രോഗിയെപ്പോലെ കൈയില്‍ ബാൻഡേജ് വെച്ചു കെട്ടിയും കൂട്ടിരിപ്പുകാരനെന്ന വ്യാജേനയും ആശുപത്രിക്കുള്ളിൽ കറങ്ങി നടന്നാണ് ഇയാൾ മൊബൈൽ ഫോൺ മോഷണം നടത്തുന്നത്.
![](https://mediavoiceonline.com/wp-content/uploads/2020/11/Untitled.jpg)
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി പോലീസിനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേക പോലീസ് ടീമിനെ നിയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. മെഡിക്കൽകോളേജ് എസ് എച്ച് ഒ ഹരിലാൽ, എസ് ഐ മാരായ പ്രശാന്ത്, അന്‍സാരി, എസ് സി പി ഓ ജോതി, സി പി ഓ മാരായ വിജിന്‍ലാല്‍, നൗഫല്‍, രാജേഷ്, ശ്രീനിവാസന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
ചീട്ടുകളി സംഘം പിടിയില്‍
പണം വച്ച് ചീട്ടുകളി നടത്തിയ 8 അംഗ സംഘത്തെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നെടുങ്കാട് മേലെ മാങ്കോട്ട് കോണത്ത് ബാബു (46), മേലെ മാങ്കോട്ട് കോണത്ത് സുരേഷ് (48), പള്ളിച്ചൽ പാരൂർക്കുഴി അമ്മു ഭവനിൽ ഷിബുകുമാർ (44), പാപ്പനംകോട് എസ്റ്റേറ്റ് റോഡ് മീര ഭവനിൽ രതീഷ് (39), നെടുങ്കാട് മേലെ കുലച്ചള വീട്ടിൽ ശ്രീകുമാർ (44) മലയിൻകീഴ് പൊറ്റയിൽ കൃപാലയം വീട്ടിൽ അമരീഷ് (34), നെടുങ്കാട് ദീപാ ഭവനിൽ അശോകൻ (52), നെടുങ്കാട് വിളകത്ത് പുത്തൻ വീട്ടിൽ സന്തോഷ് കുമാർ (29) എന്നിവരെയാണ് കരമന പോലീസ് അറസ്റ്റു ചെയ്തത്. നെടുങ്കാട് പൊതുസ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പണം വച്ച് ചീട്ടുകളി നടക്കുന്നതായി കരമന എസ് എച്ച് ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും ചീട്ടുകളിയ്ക്കായി ഉപയോഗിച്ച 14920 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ കേരള ഗയിമിംഗ് ആക്ട് പ്രകാരവും കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും ഐപിസി വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. കരമന എസ് എച്ച് ഓ ചന്ദ്രബാബു, എസ് ഐ പ്രതീഷ്കുമാര്‍, എഎസ്ഐ അനില്‍കുമാര്‍, സിപിഓ ജെറാള്‍ഡ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്.
കോവിഡ്-19 സുരക്ഷ- കേസ് വിവരം
തിരുവനന്തപുരം നഗരത്തിൽ 02-11-2020 പോലീസ് നടത്തിയ പരിശോധനയിൽ 100 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 14 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 71 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 4 പേരിൽ നിന്നുമായി 15,000/- രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 2 വാഹനങ്ങൾക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിച്ച 9 കടകള്‍ക്കുമെതിരെ ഇന്നലെ നിയമനടപടി സ്വീകരിച്ചു.