പഞ്ചായത്ത് ഓഫീസ് റോഡ് എൻട്രി-എക്സിറ്റ് പോയിന്റ്.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ
പ്രവേശനത്തിന് കര്‍ശന നിയന്ത്രണം
സ്പെഷ്യല്‍ ഡ്രൈവ്: 1048 പേര്‍ക്കെതിരെ നിയമ നടപടി
മാസ്ക് ധരിക്കാത്ത 539 പേര്‍ക്കെതിരെയും
സാമൂഹിക അകലം പാലിക്കാത്ത 91പേര്‍ക്കെതിരെയും
സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 300
കടകള്‍ക്കെതിരെയും, 118ഓട്ടോറിക്ഷകൾക്കെതിരെയും
നിയമ നടപടി സ്വീകരിച്ചു.
തിരുവനന്തപുരം:-തലസ്ഥാനത്തെ തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ക്രിട്ടിക്കൽ കണ്ടയിൻമെന്റ് സോണുകളിലും നഗരത്തിലെ കണ്ടയിൻമെന്റ് സോണുകളിലും അതിർത്തികൾ അടച്ചു കൊണ്ടുള്ള പോലീസ് നിരീക്ഷണം ശക്തമായി തുടരുന്നു. അതോടൊപ്പം കോവിഡ് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതും ഹോം ക്വാറന്റൈനിൽകഴിയുന്നവരെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനവും ഊർജ്ജിതമാക്കിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. പുതുതായി കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച കല്ലിയൂര്‍ ഓഫീസ് വാര്‍ഡ് അടച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.കോവിഡ് രോഗവ്യാപനം തടയുന്നതിനായി നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായും കമ്മീഷണര്‍ അറിയിച്ചു.അതേസമയം കോവിഡ്- 19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ കണ്ടെത്താനായി സിറ്റി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ (06.08.20) 1048 പേർക്കെതിരെ നടപടി സ്വീകരിച്ചു.
സിറ്റിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം
മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 100 ചതുരശ്ര അടിക്ക് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ. കൂടാതെ ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ച് വൃത്തം വരയ്ക്കേണ്ടതാണ്. ഇത്തരം കടകളില്‍ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തേണ്ടതാണ്. ഉപഭോക്താക്കള്‍ക്ക് പ്രവേശിക്കാനാകാത്ത ചെറിയ കടകള്‍ക്ക് മുന്നില്‍ വൃത്തം വരച്ച് കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിര്‍ത്തേണ്ട ഉത്തരവാദിത്ത്വം കട ഉടമകള്‍ക്കായിരിക്കും. സാമൂഹിക അകലം ലംഘിക്കുന്ന തരത്തിലുളള ഒരു പ്രവൃത്തികളും ബാങ്കുകള്‍ മുതലായ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. അവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണം. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന പോസ്റ്ററുകള്‍ കടകള്‍ക്ക് മുന്നില്‍ പതിക്കാന്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പല സ്ഥലത്തും ഇത് പാലിച്ചതായി കാണുന്നില്ല. പോസ്റ്റര്‍ പതിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
പുതിയ കണ്ടയിൻമെന്റ് സോണായ കല്ലിയൂര്‍ ഓഫീസ് വാര്‍ഡ് അടച്ചു.
പഞ്ചായത്ത് ഓഫീസ് റോഡ് എൻട്രി-എക്സിറ്റ് പോയിന്റ്.
നഗരത്തിൽ പുതുതായി കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡില്‍ (വാര്‍ഡ് നമ്പര്‍-13) ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടേക്ക് കടന്നു വരുന്ന വഴികള്‍ പോലീസ് ബാരിക്കേഡ് വച്ച് പൂർണ്ണമായും അടച്ചു. കല്ലിയൂര്‍ പഞ്ചായത്ത് ഓഫീസ് റോഡ്, കുളക്കോട്ടുകോണം, നാണുക്കുട്ടന്‍ നായര്‍ റോഡ്, കുഴിതാലിച്ചല്‍ റോഡ് എന്നീ റോഡുകളാണ് അടച്ചത്.
ഇവിടേയ്ക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അല്ലാതെ ആരെയും പുറത്തേക്ക് വിടുന്നതുമല്ല. മെഡിക്കല്‍ സർവ്വീസ് വിഭാഗത്തിൽ ഉളളവർക്കും, പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ശുചീകരണ തൊഴിലാളികള്‍ക്കും മാത്രമേ പുറത്ത് പോകാന്‍ അനുവാദമുള്ളൂ. മറ്റുള്ള ഒരു ഉദ്യോഗസ്ഥരെയും പുറത്ത് വിടുന്നതല്ല. മെഡിക്കൽ സ്റ്റോറുകൾ ഈ സോണില്‍ തുറന്നു പ്രവർത്തിക്കാം. അതുപോലെ പലചരക്ക്, പഴം-പച്ചക്കറി കടകൾ നിശ്ചിതസമയക്രമവും കർശന സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കാവുന്നതാണ്. തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ള കടകൾ രാവിലെ 07.00 മുതൽ വൈകുന്നേരം 04.00 മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ.ഇവിടങ്ങളിൽ യാതൊരുവിധ ഹോം-ഡെലിവറിയും അനുവദിക്കുന്നതല്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി പുറത്തു പോകുന്നതിനും അകത്തേക്ക് വരുന്നതിനുമായി എൻട്രി–എക്സിറ്റ് പോയിന്റു ക്രമീകരിച്ചിട്ടുണ്ട്. കല്ലിയൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റോഡാണ് ഇവിടുത്തെ എൻട്രി-എക്സിറ്റ് പോയിന്റ്.
സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം നഗരത്തിലെ കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് കഴിഞ്ഞ അഞ്ചു ദിവസമായി തിരുവനന്തപുരം സിറ്റി പോലീസ് നടത്തി വരുന്ന മാസ്സ് ഡ്രൈവ് (മാസ്ക് ആന്റ് സോഷ്യൽ ഡിസ്റ്റൻസിങ് ഡ്രൈവ്) ഇന്നലെയും (06.08.2020) തുടർന്നു. എല്ലാ പോലീസ് സ്റ്റേഷനുകളിലേയും എസ്.എച്ച്.ഒ-മാരുടെ നേതൃത്വത്തിൽ സിറ്റിയിലെ കൺട്രോൾ റൂം വാഹനങ്ങളും ചേർന്ന് പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 1048 പേർക്കെതിരെ ഇന്നലെ നിയമ നടപടി സ്വീകരിച്ചു. രാവിലെ 10.00 മണി മുതൽ 1.00 വരെയും വൈകുന്നേരം 4.00 മണി മുതൽ 7.00 മണി വരെയുമായിരുന്നു വ്യാപകമായ പരിശോധനകൾ നടന്നത്. പോലീസ് സ്റ്റേഷനുകളിൽ നിന്നുളള പ്രത്യേക ബൈക്ക് പട്രോൾ ടീമുകളും മാസ്സ് ഡ്രൈവിൽ പങ്കെടുത്തു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 539 പേരിൽ നിന്നും പിഴ ഈടാക്കിയും, സാമൂഹ്യഅകലം പാലിക്കാതെ കാണപ്പെട്ട 91 പേർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും സാമൂഹിക അകലം പാലിക്കാതെയും, കോവിഡ് പ്രോട്ടോക്കോൾ അനുസരിക്കാതെയും പ്രവർത്തിച്ച 300 കടകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. കൂടാതെ മാർഗ്ഗ നിര്‍ദ്ദേശങ്ങൾ പാലിക്കാതെ സർവ്വീസ് നടത്തിയ 118 ഓട്ടോറിക്ഷകൾക്കെതിരെയും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടപടി സ്വീകരിച്ചതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. തലസ്ഥാനത്ത് ഇന്നലെ (06.08.2020) ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 49 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 21 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
ക്വാറന്റൈനിൽ കഴിയുന്നവരുടെ ചെക്കിംഗ്
ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ സിറ്റിയിൽ ഹോം-ക്വാറന്റൈനിൽ ഉള്ളവരുടെ മൊബൈൽ ഫോണുകളിൽ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ പരമാവധി ഡൗൺലോഡ് ചെയ്തു വരികയാണ്.സൈബർ സെൽ മുഖേന ഇവരെ നിരീക്ഷിക്കുന്നതിനോടൊപ്പം ഓരോ സ്റ്റേഷനിലും രൂപികരിച്ചിട്ടുള്ള ക്വാറന്റൈന്‍ ചെക്കിംഗ് ടീമുകൾ നേരിട്ടും ഫോൺ മുഖേനയും സമീപവാസികളുടെ സഹകരണത്തോടും ക്വാറന്റൈനിൽ കഴിയുന്നവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നു. ഹോം-ക്വാറന്റൈൻ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ആളുകൾക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് ആക്ട്-2020 പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും ഐ.പി.സി. വകുപ്പുകൾ പ്രകാരവും കേസെടുക്കുമെന്നും ഇവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കമ്മീഷണർ അറിയിച്ചു.
കോവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ക്രിട്ടിക്കൽ കണ്ടയിൻമെന്റ് സോണുകളിലും നഗരപ്രദേശങ്ങളിലെ കണ്ടയിൻമെന്റ് സോണുകളിലും അതിർത്തികൾ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.