തിരുവനന്തപുരം:-കോവിഡ്‌രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ നിരീക്ഷണം പോലീസ് ശക്തമായി തുടരവെ,നഗരത്തിൽ ഹോം ക്വാറന്റൈന്‍ ലംഘിച്ച രണ്ടുപെര്‍ക്കെതിരെ ഇന്നലെ (25-05-2020)കേസെടുത്തതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.ഇതിലൊരാള്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ശങ്കരന്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തെത്തി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹോം-ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാളാണ്. രണ്ടാമത്തെയാള്‍ ബംഗലുരുവില്‍ നിന്നും വന്നു നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബന്ധു വീട്ടില്‍ ഹോം-ക്വാറന്റൈനില്‍ കഴിഞ്ഞ വരികയായിരുന്നു.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ ദിവസേനയുള്ള നിരീക്ഷണത്തിന്റെ ഭാഗമായി പോലീസ് ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഇവര്‍ വീട്ടിലില്ല എന്ന് മനസ്സിലാക്കി,തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍കോളേജ് സ്റ്റേഷന്‍ പരിധിയില്‍ ക്വാറന്റൈന്‍ ലംഘിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്ത്, സർക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേരള പബ്ലിക് ഹെല്‍ത്ത് ആക്റ്റ് പ്രകാരവും കേസെടുത്തു. തലസ്ഥാനത്ത് ഇവരുള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ക്വാറന്റൈന്‍ ലംഘിച്ചതിന് ഇതുവരെ കേസുകള്‍ എടുത്തിട്ടുള്ളത്.
ഇന്ന് (26-05-2020) ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും സാമൂഹിക അകലവും കൃത്യമായും പാലിക്കേണ്ടതാണ്. സ്കൂളുകളില്‍ കൂട്ടത്തോടെ കയറുന്നതും പരീക്ഷ കഴിഞ്ഞു കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്നതും ഒഴിവാക്കേണ്ടതാണ്. നിശ്ചിത സമയക്രമം പാലിച്ചു മാത്രമേ വിദ്യാര്‍ത്ഥികളെ അകത്തേക്കും പുറത്തേക്കും വിടാന്‍ പാടുള്ളൂ. സ്കൂള്‍ അധികൃതര്‍ ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എണ്ണം ആൾക്കാർ മാത്രമേ ഒത്തുചേരാൻ പാടുള്ളൂ. വിവാഹത്തിന് 50 പേരും മരണത്തിന് 20 പേരും മാത്രമേ ഒരേ സമയം പങ്കെടുക്കാവൂ. ആള്‍ക്കാര്‍ക്ക് നിശ്ചിത സമയ ഇടവേളകളില്‍ എണ്ണത്തില്‍ കൂടാതെ ചടങ്ങുകളില്‍ സംബന്ധിക്കാവുന്നതാണ്. കൂടുതൽ പേർ പങ്കെടുത്താല്‍ കർശന നിയമ നടപടി സ്വീകരിക്കും. ചില സ്ഥലങ്ങളില്‍ ചടങ്ങുകള്‍ക്ക് കൂടുതൽ പേർ ഒരേസമയം പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് നടപടി കർക്കശമാക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു .
അന്യസംസ്ഥാനത്ത് നിന്നും, വിദേശത്ത് നിന്നും, റോഡ് മാര്‍ഗ്ഗവും, വിമാന മാര്‍ഗ്ഗവും, കപ്പല്‍ മാര്‍ഗ്ഗവും, തലസ്ഥാനത്തെത്തി ഹോം- ക്വാറന്റൈനില്‍ കഴിഞ്ഞു വരുന്നവരുടെ നിരീക്ഷണം പോലീസ് ശക്തമായി തുടരുന്നു. ഓരോ പോലീസ് സ്റ്റേഷനിലെയും എസ്എച്ച്ഓ മാരുടെ നേതൃത്വത്തില്‍ ജനമൈത്രി സിആർഒ മാരും, ബീറ്റ് ഓഫീസർമാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഷൻപരിധിയില്‍ ഹോം- ക്വാറന്റൈനില്‍കഴിയുന്നവരെ ദിവസേന, അവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ, എന്ന് പരിശോധന നടത്തിവരുന്നു. ഇവരില്‍ എണ്‍പത് ശതമാനം പേരും സൈബര്‍ ഡോം വികസിപ്പിച്ചെടുത്ത ബി സേഫ് എന്ന മൊബൈല്‍ ആപും, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസേതു ആപും ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഹോം- ക്വാറന്റൈനില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ ലംഘനം നടത്തുന്നുണ്ടോ എന്നറിയാനാണ് ബി സേഫ് ആപ് ഉപയോഗപ്പെടുത്തുന്നത്. ഈ ആപിലൂടെയും പോലീസിന്റെ നേരിട്ടുള്ള പരിശോധനയിലുമായി തലസ്ഥാനത്ത് ഇതുവരെ 6പേര്‍ക്കെതിരെയാണ് ഹോം-ക്വാറന്റൈന്‍ ലംഘിച്ചതിന് കേസെടുത്തിട്ടുള്ളത്. ക്വാറന്റൈനില്‍ കഴിയുന്ന എല്ലാപേരും സുരക്ഷാ ആപുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതാണെന്നും, ഡൌണ്‍ലോഡ് ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ഇന്നലെ തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത129പേര്‍ക്കെതിരെ പെറ്റി കേസുകൾ എടുത്തു. കൂടാതെ ലോക്ക് ഡൗൺവിലക്ക് ലംഘനം നടത്തിയ 3 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേസെടുത്തതായും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.