തിരുവനന്തപുരം:- നഗരത്തില്‍ കോവിഡ് 19 നോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പോലീസ് പരിശോധന കര്‍ശനമായി തുടരുന്നു. ഇന്നലെ തലസ്ഥാനത്ത് ലോക്ക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 57പേർക്കെതിരെ കേസുകളെടുത്തു. 25 വാഹനങ്ങളും പിടിച്ചെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് 57 പേര്‍ക്കെതിരെയും കേസെടുത്തത്.അതേ സമയം ലോക്ക് ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ, അടച്ചിട്ടിരുന്ന പാമാംകോട് നഗരാതിര്‍ത്തി വഴിയുള്ള ഗതാഗതം ഇന്നലെ പുനസ്ഥാപിച്ചതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. കൂടാതെ സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത209 പേര്‍ക്കെതിരെയും ഇന്നലെ പെറ്റി കേസുകൾ എടുത്തതായും കമ്മീഷണര്‍ അറിയിച്ചു.
പ്രവാസികളുടെ മടങ്ങി വരവിനോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഡി.സി.പി ആര്‍.കറുപ്പസ്വാമി, ശംഖുമുഖം എസിപി ഐശ്വര്യഡോംഗ്രെഎന്നിവരുടെനേതൃത്വത്തിൽ ഉന്നത പോലീസ് ഓഫീസർമാരുടെ സംഘം എയർപോർട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെകുറിച്ചും ചര്‍ച്ച നടത്തി. ഞായറാഴ്ചയാണ് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം എത്തുന്നത്. വിമാനത്താവളത്തില്‍ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
അടച്ചിട്ടിരുന്നമണ്ണന്തല സ്റ്റേഷന്‍ പരിധിയിലെ പള്ളിമുക്ക് കിഴക്കേ മുക്കോല നഗരാതിർത്തി വഴിയുള്ള ഗതാഗതം ഇന്നലെ പുനസ്ഥാപിച്ചു. സർക്കാർ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ അടച്ചിട്ടിരുന്ന മങ്കാട്ടുകടവ്, വെള്ളെക്കടവു്, പാമാം കോട് എന്നിവിടങ്ങളിലെ ബ്ലോക്കിംഗ് പോയിന്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്നിരുന്നു.ബാക്കിയുള്ള നഗരാതിര്‍ത്തി കേന്ദ്രങ്ങളും വരും ദിവസങ്ങളില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. അതുപ്രകാരം ഇന്ന് (09-05-2020) വട്ടിയൂര്‍കാവ് സ്റ്റേഷന്‍ പരിധിയിലെ കാച്ചാണിയും മേയ് 11 ന് കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയിലെ ചെങ്കോട്ടുകോണവും, സെയിന്റ് ആന്‍ഡ്രൂസ് റോഡും, ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 57 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്കഴക്കൂട്ടം, വഞ്ചിയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 25 വാഹനങ്ങൾ പിടിച്ചെടുത്തു. 22 ഇരുചക്ര വാഹനങ്ങളും 2 ആട്ടോറിക്ഷകളും ഒരു കാറും പിടിച്ചെടുത്തവയില്‍പെടുന്നു.
അതുപോലെ തന്നെ തുറന്നു പ്രവർത്തിക്കാൻ ഇളവു നൽകിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിമിതമായ ജീവനക്കാരെ വച്ച് മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. നിര്‍ബന്ധമായും ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. അതിനായി കയര്‍ കെട്ടുകയോ, കൂടുതല്‍ കൗണ്ടർകള്‍ ഏര്‍പ്പെടുത്തുകയോ,ടോക്കണ്‍ സംവിധാനം നടപ്പിലാക്കുകയോ ചെയ്യേണ്ടത് കടയുടമയുടെ ബാധ്യതയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച്, അനൗൺസ്മെൻറ് നടത്തേണ്ടതാണ്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കമ്മീഷണർ അറിയിച്ചു.
രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.