തിരുവനന്തപുരം:- നഗരത്തില്‍ കോവിഡ് 19 നോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പോലീസ് പരിശോധന കര്‍ശനമായി തുടരുന്നു. ഇന്നലെ തലസ്ഥാനത്ത് ലോക്ക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 35പേർക്കെതിരെ കേസുകളെടുത്തു. 29 വാഹനങ്ങളും പിടിച്ചെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്നതരത്തില്‍ വിലക്ക് ലംഘനം നടത്തിയ 30 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് കേസെടുത്തതെന്ന് ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. കൂടാതെ സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത182 പേര്‍ക്കെതിരെയും ഇന്നലെ പെറ്റി കേസ് എടുത്തു. അനാവശ്യയാത്ര ചെയ്ത 5പേർക്കെതിരെയും ഇന്നലെ കേസുകൾ എടുത്തതായും കമ്മീഷണര്‍ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 30 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്തമ്പാനൂര്‍,കോവളം എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 29 വാഹനങ്ങൾ പിടിച്ചെടുത്തു. 25 ഇരുചക്ര വാഹനങ്ങളും 3 ആട്ടോറിക്ഷകളും ഒരു ലോറിയും പിടിച്ചെടുത്തവയില്‍പെടുന്നു.
ലോക്ക് ഡൌണിൽ ഇളവുകൾ അനുവദിച്ചതിനെ തുടർന്നുളള തിരക്ക് കണക്കിലെടുത്ത് ചാല മാർക്കറ്റിൽ ഏര്‍പ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ തുടരുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വാഹനങ്ങൾക്ക് മാത്രമേ കിളളിപ്പാലം – ആര്യശാല വഴി ചാലയിലേയ്ക്ക് പ്രവേശനം അനുവദിക്കൂ. പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് ചാല മാർക്കറ്റിലേയ്ക്ക് ഇതുവഴി പ്രവേശനം അനുവദിക്കുന്നതല്ല. ചാലയിലേയ്ക്ക് വരുന്ന പൊതുജനങ്ങൾ അവരുടെ വാഹനങ്ങൾ പവർഹൌസ്സ്, അട്ടക്കുളങ്ങര ബൈപ്പാസ് റോഡുകളിൽ പാർക്ക് ചെയ്തശേഷം നടന്ന് കിഴക്കേക്കോട്ട വഴി മാത്രമേ ചാലയിൽ പ്രവേശിക്കാവൂ. കൊത്തുവാൾസ്ട്രീറ്റ്, സഭാപതി റോഡ് എന്നിവിടങ്ങളിലൂടെയും ചരക്ക് വാഹനങ്ങൾക്ക് ചാല മാർക്കറ്റിലേയ്ക്ക് പ്രവേശിക്കാം. എല്ലാ ചരക്ക് വാഹനങ്ങളും കരിംസ് – കിഴക്കേക്കോട്ട വഴിയാണ് പുറത്തേയ്ക്ക് പോകേണ്ടത്.
അതുപോലെ തന്നെ തുറന്നു പ്രവർത്തിക്കാൻ ഇളവു നൽകിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിമിതമായ ജീവനക്കാരെ വച്ച് മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. നിര്‍ബന്ധമായും ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. അതിനായി കയര്‍ കെട്ടുകയോ, കൂടുതല്‍ കൗണ്ടർകള്‍ ഏര്‍പ്പെടുത്തുകയോ, ടോക്കന്‍നമ്പര്‍ സംവിധാനം നടപ്പിലാക്കുകയോ ചെയ്യേണ്ടത് കടയുടമയുടെ ബാധ്യതയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച്, അനൗൺസ്മെൻറ് നടത്തേണ്ടതാണ്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കമ്മീഷണർ അറിയിച്ചു.
രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.