തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ക്കുള്ള രജിസ്ട്രേഷന്‍ നോര്‍ക്ക വെബ്സൈറ്റില്‍ ബുധനാഴ്ച ആരംഭിക്കും. ഇതരസംസ്ഥാനങ്ങളില്‍ ചികിത്സാവശ്യങ്ങള്‍ക്കായി പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത ശേഷം തീയതി നീട്ടിയതിനാല്‍ അവിടെയായ മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനാവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവര്‍, മറ്റു സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാനാവാത്തവര്‍, പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്കായി പോയവര്‍, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വിരമിച്ചവര്‍, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്കാണ് തിരിച്ചുവരുന്നതില്‍ പ്രഥമ പരിഗണന. ഇവരെ ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരും. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍മാരോടു നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെയാവും ഇവരെ തിരികെ കൊണ്ടുവരിക. ഏതെല്ലാം വഴികളിലൂടെ കൊണ്ടുവരണമെന്നത് സംബന്ധിച്ച് ക്രമീകരണമുണ്ടാവും. ഇവര്‍ക്ക് അതിര്‍ത്തിയില്‍ ആരോഗ്യ പരിശോധന നടത്തും. തിരികെയെത്തുന്ന എല്ലാവരും നിര്‍ബന്ധമായി ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് തിരികെ വരുന്ന പ്രവാസികളെ പരിശോധിക്കുന്നതിന് വിമാനത്താവളം കേന്ദ്രീകരിച്ച് സംവിധാനം ഉണ്ടാവും. 2,02000 വിദേശ മലയാളികള്‍ തിരികെ വരുന്നതിന് നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് ഇവരെ കൊണ്ടുവരുന്നതിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കണമെന്നും തിരികെ എത്തിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ കോവിഡ് പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവരെയും പരിശോധിക്കും. വനത്തിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക് എത്തുന്നത് വനംവകുപ്പിന്റെ സഹായത്തോടെ തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.