തിരുവനന്തപുരം:-നഗരത്തില്‍ കോവിഡ് 19 നോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പോലീസ് പരിശോധന കര്‍ശനമായി തുടരുന്നു. അതേസമയം തലസ്ഥാനത്ത് ലോക്ക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 165 പേർക്കെതിരെ ഇന്നലെയും കേസുകളെടുത്തു 122 വാഹനങ്ങളും പിടിച്ചെടുത്തു. ഇന്നലെ (27.04.20) ഒറ്റ അക്ക രജിസ്ട്രേഷൻ നമ്പരിൽ അവസാനിക്കുന്ന വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാവൂ എന്ന് നിർദ്ദേശം നൽകിയിരുന്നു. ഇത് അവഗണിച്ച് നിരത്തിലിറങ്ങിയ ഇരട്ട അക്ക രജിസ്ട്രേഷൻ നമ്പരിലുള്ള 93 വാഹന ഉടമകൾക്കെതിരെ കേസെടുത്തു. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് – 2020 പ്രകാരമാണ് കേസെടുത്തതെന്ന് ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 61 പേര്‍ക്കെതിരെയും ഇന്നലെ കേസെടുത്തു. കൂടാതെ അനാവശ്യയാത്ര ചെയ്ത 33 പേർക്കെതിരെയുമാണ് കേസുകൾ എടുത്തതെന്ന് കമ്മീഷണര്‍ അറിയിച്ചു.
നഗരപ്രദേശങ്ങളിൽ സർക്കാർ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗൺ ഇളവുപ്രകാരംതിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റയക്കത്തില്‍ അവസാനിക്കുന്നതും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുള്ള വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങാന്‍ പാടുള്ളൂ. അതനുസരിച്ച് ഇന്ന് (28-04-2020) ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാൻ അനുവദിക്കുകയുള്ളൂ.മെഡിക്കല്‍ സംബന്ധമായ അത്യാവശ്യങ്ങള്‍ക്കും, സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അവശ്യസേവനവിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കും നമ്പര്‍ നിബന്ധന ബാധകമാക്കാതെ യാത്ര അനുവദിക്കും. അതുപോലെ തന്നെ തുറന്നു പ്രവർത്തിക്കാൻ ഇളവു നൽകിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിമിതമായ ജീവനക്കാരെ വച്ച് മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. നിര്‍ബന്ധമായും ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. അതിനായി കയര്‍ കെട്ടുകയോ, കൂടുതല്‍ കൗണ്ടർകള്‍ ഏര്‍പ്പെടുത്തുകയോ , ടോക്കന്‍നമ്പര്‍ സംവിധാനം നടപ്പിലാക്കുകയോ ചെയ്യേണ്ടത് കടയുടമയുടെ ബാധ്യതയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച്, അനൗൺസ്മെൻറ്നടത്തേണ്ടതാണ്. കൂടാതെ നിര്‍മ്മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്നകോണ്ട്രാക്ടര്‍മാരും തൊഴിലാളികളും നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും, തൊഴിലിടങ്ങളിൽ അണുനശീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കമ്മീഷണർ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 132 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്, ശ്രീകാര്യം,മണ്ണന്തല, ഫോര്‍ട്ട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 122 വാഹനങ്ങൾ പിടിച്ചെടുത്തു. അതില്‍ 93 വാഹനങ്ങള്‍ നമ്പര്‍ നിബന്ധന പാലിക്കാതെ പുറത്തിറങ്ങിയ ഇരട്ട അക്ക രജിസ്ട്രേഷൻനമ്പര്‍ ഉള്ളവയാണ്. 104 ഇരുചക്ര വാഹനങ്ങളും 4 ആട്ടോറിക്ഷകളും 13 കാറുകളും ഒരു ലോറിയും പിടിച്ചെടുത്തവയില്‍പെടുന്നു.
രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംലനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.