തിരുവനന്തപുരം:- നഗരത്തിലെകോവിഡ് ഹോട്ട്സ്പോട്ടുകൾഅമ്പലത്തറ, കളിപ്പാംകുളം എന്നീ വാർഡുകൾ മാത്രമായി പുനർനിർണയിച്ച സാഹചര്യത്തിൽ ഈ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
പൂർണമായും ഹോട്ട്സ്പോട്ട് ആയിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ നിന്നും അമ്പലത്തറ, കളിപ്പാൻകുളം എന്നീ വാർഡുകൾ മാത്രം ഹോട്ട്സ്പോട്ടുകൾ ആയി സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ ഈ വാർഡുകളിൽ നിന്നും പുറത്തുപോകുന്നതിനും അകത്തേക്ക് പ്രവേശിക്കുന്നതിനും പോലീസ് അതിര്‍ത്തി പരിശോധന കേന്ദ്രങ്ങൾ ഏര്‍പ്പെടുത്തി. അട്ടക്കുളങ്ങര ജംഗ്ഷൻ, തിരുവല്ലം എന്നീ സ്ഥലങ്ങളാണ് പരിശോധനാ കേന്ദ്രങ്ങൾ. ഈ സ്ഥലങ്ങളിലൂടെ മാത്രമേ വാഹനങ്ങൾക്കും ആൾക്കാർക്കും അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും അനുവദിക്കൂ. കൂടാതെ ഈ വാർഡുകളിലെ അതിർത്തി പങ്കിടുന്ന എല്ലാ വഴികളും അടച്ചിട്ടുണ്ട്. അതുപ്രകാരം കടിയപട്ടണം ലൈന്‍, ശ്രീനഗർ-1,2,3, ആറ്റുകാൽ ഡ്രൈവിംഗ് സ്കൂൾ റോഡ്, കാർത്തിക നഗർ, കുത്തുകല്ലുംമൂട് ജംഗ്ഷന്‍, ചെക്കിട്ടവിളാകം, കൊഞ്ചിറവിള- എണ്ണകുറ്റിജംഗ്ഷന്‍, വേലൻവിള -കല്ലാട്ട്മുക്ക്, നിലമ ജംഗ്ഷൻ, കല്ലടിമുഖം, അമ്പലത്തറ- മിൽമ ജംഗ്ഷൻ, ആഞ്ജനേയ ക്ഷേത്രം റോഡ്, അല്‍-ആരിഫ് ഹോസ്പിറ്റൽ റോഡ്, മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിനു എതിര്‍വശം, നാഷണൽ കോളേജ് റോഡ്, കല്ലാട്ടുമുക്ക് മുസ്ലിംപള്ളി റോഡ്, ഗ്രാൻഡ് ബേക്കറി റോഡ്, പയറ്റികുപ്പ റോഡ്, വലിയ പള്ളി റോഡ്, കടിയപട്ടണം ബൈറോഡ് എന്നീ സ്ഥലങ്ങൾ ബാരിക്കേഡുകൾ വച്ച് ബ്ലോക്കിംഗ് പോയിന്റുകളാക്കിയിട്ടുണ്ട്. ഈ വാർഡുകൾ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവായതിന് ശേഷമേ ഇവിടങ്ങളിലൂടെ സാധാരണ യാത്രകൾ അനുവദിക്കുകയുള്ളൂ എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഹോട്ട്സ്പോട്ടായതിനാല്‍ ഈ പ്രദേശങ്ങളിൽ മെഡിക്കൽ ഷോപ്പുകൾ, പലചരക്ക്, പഴം പച്ചക്കറി തുടങ്ങിയ ആവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവർത്തിയ്ക്കാവൂ. കൂടുതൽ പോലീസിനെ അതിർത്തി പരിശോധന കേന്ദ്രങ്ങളിലും ബ്ലോക്കിംഗ് പോയിന്റുകളിലും വിന്യസിച്ചിട്ടുണ്ട്. കൂടാതെ അമ്പലത്തറ, കളിപ്പാംകുളം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പോലീസ് ബൈക്ക്, ബീറ്റ് പട്രോളിംഗ് ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
അതേസമയം ലോക്ക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 122 പേർക്കെതിരെ ഇന്നലെയും കേസുകളെടുത്ത് 84 വാഹനങ്ങളും പിടിച്ചെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 107പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് – 2020 പ്രകാരം കേസെടുത്തു. അതില്‍ 70 പേര്‍ സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരാണ്. കൂടാതെ അനാവശ്യയാത്ര ചെയ്ത 15പേർക്കെതിരെയുമാണ് ഇന്നലെ കേസുകൾ എടുത്തതെന്ന് കമ്മീഷണര്‍ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 107പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്, വലിയതുറ, നേമം, മെഡിക്കല്‍കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 84 വാഹനങ്ങൾ പിടിച്ചെടുത്തു. 82 ഇരുചക്ര വാഹനങ്ങളും 2 ആട്ടോറിക്ഷകളുമാണ് പിടിച്ചെടുത്തത്. സിറ്റി പോലീസിന്റെ “റോഡ് വിജില്‍ ആപ്പ്” വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകള്‍ നടത്തിയ കൂടുതല്‍ പേരും പിടിയിലായത്.
രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംലനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.