തിരുവനന്തപുരം:- ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തുവാനുള്ള പരിശോധനകൾ പോലീസ് കർശനമായി തുടരവെ നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്കു ലംഘനം നടത്തിയ 74 പേർക്കെതിരെ ഇന്നലെ കേസെടുക്കുകയും 58 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
![](https://mediavoiceonline.com/wp-content/uploads/2020/04/1-3.jpg)
രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 69 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് – 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 8 പേർക്കെതിരേയുമാണ് കേസുകൾ എടുത്തതെന്നു ഐ ജി പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 69 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്, മെഡിക്കല്‍കോളേജ്,ശ്രീകാര്യം, വഞ്ചിയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 58 വാഹനങ്ങൾ പിടിച്ചെടുത്തു. 54 ഇരുചക്ര വാഹനങ്ങളും 4 ആട്ടോറിക്ഷകളുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ എല്ലാം ലോക് ഡൌണ്‍ കാലാവധി കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂ. സിറ്റി പോലീസിന്റെ “റോഡ് വിജില്‍ ആപ്പ്” വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകള്‍ നടത്തിയ കൂടുതല്‍ പേരും പിടിയിലായത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ തുറന്നു പ്രവർത്തിപ്പിക്കുവാൻ അനുവദിച്ചിട്ടുള്ള വർക്ക്ഷോപ്പ്, സ്പെയര്‍ പാര്‍ട്സ് കടകള്‍, കണ്ണടക്കട, മൊബൈൽ ഷോപ്പ്, ഫാന്‍/എസി കടകള്‍ എന്നിവ പരിമിതമായ ജീവനക്കാരെ വച്ച് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിലും സമയങ്ങളിലും മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അത് പ്രകാരം ഇന്ന് (ഞായര്‍) വർക്ക് ഷോപ്പ്, സ്പെയര്‍ പാര്‍ട്സ് കടകള്‍ മൊബൈൽ ഷോപ്പ് , ഫാന്‍/ എ സി കടകള്‍, എന്നിവ മാത്രം 10 മണി മുതൽ 5 മണി വരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കണ്ണടക്കടകള്‍ തിങ്കളാഴ്ച മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എല്ലായിടത്തും സാമൂഹിക അകലവും പോലീസിന്റെ ജാഗ്രതാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.
അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന എല്ലാപേരും നിര്‍ബന്ധമായി മാസ്ക് ധരിക്കേണ്ടതാണ്. രോഗ വ്യാപനം തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളില്‍ പാലിക്കേണ്ട പോലീസിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും ഈസ്റ്റർ വിഷു ആഘോഷദിവസങ്ങളിൽ കടകളിൽ തിരക്ക് വര്‍ദ്ധിക്കാനുള്ള സാധ്യത ഉള്ളതിനാല്‍ എല്ലാവരും സാമൂഹ്യഅകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും, പോലീസ് നിർദേശം ലംഘിക്കുന്ന കടകയുടമകള്‍ക്കെതിരെയും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.
സിറ്റിയുടെ അതിർത്തി പൂർണ്ണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. മരുന്നും ഭക്ഷ്യവസ്തുക്കളും വാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആൾക്കാരെ സിറ്റി അതിർത്തി കടത്തിവിടുകയുള്ളൂ. രോഗവ്യാപനത്തിന്റെ തോത് കൂടി വരുന്ന ഈ സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടിയാണ് പോലീസ് ഇത്തരത്തിൽ കർശന പരിശോധന നടപ്പിലാക്കിയിരിക്കുന്നത്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും എല്ലാപേരും പാലിക്കേണ്ടതാണെന്നും അല്ലാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.