തിരുവനന്തപുരം:- ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങളിൽ നിരത്തിലിറങ്ങി അനാവശ്യയാത്ര നടത്തുന്നവരെ കണ്ടെത്താൻ സിറ്റി പോലീസ്, “റോഡ് വിജിൽ” എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ ഏർപ്പെടുത്തിയതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. അതേ സമയം സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്കു ലംഘനം നടത്തിയ 98 പേർക്കെതിരെ ഇന്നലെ കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭംഗംവരുത്തി രോഗ വ്യാപന സാധ്യത ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ച 92 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും, വിലക്ക് ലംഘിച്ച് അനാവശ്യയാത്ര ചെയ്ത 6 പേർക്കെതിരെയുമാണ് കേസെടുത്തതെന്ന് കമ്മീഷണർ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെ വിവിധ റസിഡൻസ് അസോസിയേഷനിലെ അംഗങ്ങളുമായി സിറ്റി പോലീസ് കമ്മീഷണർ വീഡിയോ കോൺഫറൺസിംഗ് കോൾ നടത്തി. കമ്മീഷണർ നൂറോളം റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് ലോക്ക്ഡൗൺ സംബന്ധിച്ച പോലീസിന്റെ അറിയിപ്പുകളും നിർദ്ദേശങ്ങളും വീഡിയോ കോൺഫറൺസിങ്ങിലൂടെ നല്‍കി.റസിഡൻസ് അസ്സോസ്സിയേഷൻ അംഗങ്ങളുമായി കമ്മീഷണർ 30 മിനിറ്റ് സംവദിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്കും കമ്മീഷണര്‍ വീഡിയോ കോൺഫറൺസിംഗ് നടത്തും. ഇന്നലെ പങ്കെടുക്കാന്‍ കഴിയാത്ത റസിഡൻസ് അസ്സോസ്സിയേഷൻ അംഗങ്ങള്‍ക്കു ഇന്നത്തെ വീഡിയോകോൺഫറൺസിങ്ങില്‍ പങ്കെടുക്കാവുന്നതാണ്.
വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് നടപ്പിലാക്കുന്ന “റോഡ് വിജിൽ ആപ്പ്” സംവിധാനത്തിന്റെ ഭാഗമായി തലസ്ഥാത്ത് വാഹന പരിശോധന നടത്തുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും മൊബൈൽ ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഒരു ചെക്കിംഗ് പോയിന്റിൽ ഒരു വാഹനം കടത്തിവിടുമ്പേൾ അവിടെ വാഹനത്തിന്റെ നമ്പർ, വാഹനം പോകുന്ന സ്ഥലം, ആവശ്യം എന്നിവ എൻട്രി ചെയ്യും. അത് അപ്പോൾ തന്നെ എല്ലാ പോയിന്റിലും ഉള്ള ഉദ്യോഗസ്ഥരിലെത്തും. തുടർന്നുള്ള പരിശോധനകളിൽ മുൻകൂട്ടി പറഞ്ഞ സ്ഥലത്തേക്കോ ആവശ്യങ്ങൾക്കോ അല്ലാതെ സഞ്ചരിക്കുന്നവരുടെ റൂട്ട് മനസിലാക്കാൻ കഴിയും. ഇത്തരത്തിൽ അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസ് എടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 92 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസ്സുകൾ എടുത്തത് ഫോർട്ട്, തിരുവല്ലം, വലിയതുറ എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 81 വാഹനങ്ങൾ പിടിച്ചെടുത്തു. 70 ഇരുചക്ര വാഹനങ്ങളും 7 ആട്ടോറിക്ഷകളും4 കാറുകളുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ എല്ലാം 21 ദിവസം കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂ.
പെൻഷൻ വാങ്ങാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന പ്രകാരം സര്‍വീസ് പെന്‍ഷന്‍ എസ് ബി അക്കൗണ്ട് നമ്പര്‍ 6,7 എന്നീ നമ്പരുകളില്‍ അവസാനിക്കുന്നവര്‍ മാത്രമേ ഇന്ന് ബാങ്കുകളില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകാന്‍ പാടുള്ളൂ. അതുപോലെ തന്നെ സര്‍വീസ്-കുടുംബ പെന്‍ഷനുകള്‍ക്ക് ട്രഷറികളില്‍ പോകുന്നവര്‍, പി ടി എസ് ബി അക്കൗണ്ട് നമ്പര്‍ 6-ല്‍ അവസാനിക്കുന്നവര്‍ ഇന്ന് രാവിലെ 09.00 മണിമുതല്‍ ഉച്ചക്ക് 01.00 മണിവരെയും പിടി എസ്ബി അക്കൗണ്ട് നമ്പര്‍ 7-ല്‍ അവസാനിക്കുന്നവര്‍ ഉച്ചക്ക് 02.00 മണി മുതല്‍ 05.00 മണിവരെയും ഉള്ള സമയത്ത് മാത്രമേ പോകാന്‍ പാടുള്ളൂ. ഈ ക്രമപ്രകാരമല്ലാതെ വരുന്നവരെ യാതൊരു കാരണവശാലും പോകാൻ അനുവദിക്കില്ല. അവരെ പോലീസ് പരിശോധിച്ചു തിരികെ വിടുന്നതായിരിക്കും.
സിറ്റിയുടെ അതിർത്തി പൂർണ്ണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. മരുന്നും ഭക്ഷ്യവസ്തുക്കളുംവാങ്ങാനും,ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആൾക്കാരെ സിറ്റി അതിർത്തി കടത്തിവിടുകയുള്ളൂ. രോഗവ്യാപനത്തിന്റെ തോത് കൂടി വരുന്ന ഈ സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടിയാണ് പോലീസ് ഇത്തരത്തിൽ കർശന പരിശോധന നടപ്പിലാക്കിയിരിക്കുന്നത്.സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും എല്ലാപേരും പാലിക്കേണ്ടതാണെന്നും അല്ലാത്തവർക്കെതിരെ വിട്ട് വീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.