തിരുവനന്തപുരം:-ലോക്ക്ഡൗണിന്റെ ഒൻപതാം ദിവസമായ ഇന്നലെയും പരിശോധ കർശനമായി തുടർന്ന് സിറ്റി പോലീസ്. ലോക്ക്ഡൗണ്‍ വിലക്കു ലംഘിച്ചതിന് പുതിയതായുള്ള “എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020” പ്രകാരം 9 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യ യാത്ര ചെയ്ത 76 പേർക്കെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തതായി സിറ്റി പോലിസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വൈകുന്നേരം 5 മണി വരെയുള്ള കണക്കാണിത്. കൂടതൽ കേസ് രജിസ്റ്റർ ചെയ്തത് നേമം, വട്ടിയൂര്‍കാവ് പോലീസ് സ്റ്റേഷനുകളിലാണ്. 64 വാഹനങ്ങൾ പിടിച്ചെടുത്തു. 55 ഇരുചക്ര വാഹനങ്ങളും 7 ആട്ടോറിക്ഷകളും 2 കാറുകളുമാണ് പോലീസ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ എല്ലാം 21 ദിവസം കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂ. പുതുതായുള്ള “എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്” പ്രകാരം 9 പേര്‍ക്കെതിരെ കേസെടുത്തതില്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ 6-ഉം വട്ടിയൂര്‍കാവില്‍ 3-ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
സർക്കാരിന്റെ സൗജന്യ റേഷൻ വിതരണവും വിവിധ പെൻഷൻ വിതരണവും നടക്കുന്നതിനാൽ കൂടുതൽ ആൾക്കാർ നിരത്തിലിറങ്ങുന്ന സാഹചര്യത്തിലും പോലീസ് കർശന നിയന്ത്രണത്തിലാണ് ചെക്കിംഗ് പോയിന്റുകളില്‍ ആളുകളെ കടത്തിവിട്ടത്. അത്യാവശ്യകാര്യങ്ങൾക്കു് സത്യവാങ്ങ്മൂലം എഴുതി പോകാമെന്ന നിബന്ധന മുതലെടുത്ത് നിസാര കാര്യങ്ങൾക്ക് യാത്രയ്ക്ക് ശ്രമിച്ചവരെ പോലീസ് മടക്കി അയക്കുകയും ചെയ്തു. കൂടാതെ റേഷൻ വിതരണത്തിന് സർക്കാർ മുൻകൂട്ടി ക്രമീകരിച്ചിരിക്കുന്ന പ്രകാരമുള്ളതല്ലാത്ത കാർഡുമായി വരുന്നവരെ തിരിച്ചു വിടേണ്ട സാഹചര്യം ഉണ്ടാകുന്നതിനാൽ ഇന്ന് 4,5 നമ്പരുകളിൽ അവസാനിക്കുന്ന കാർഡുള്ളവർ മാത്രമേ റേഷൻ കടകളിൽ വരാൻ പാടുള്ളൂ. ഒരു വീട്ടിൽ നിന്നും ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ഒരു വ്യക്തിമാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
അതുപോലെ പെൻഷൻ വാങ്ങാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന പ്രകാരം സര്‍വീസ് പെന്‍ഷന്‍ എസ് ബി അക്കൗണ്ട് നമ്പര്‍ 2,3 എന്നീ നമ്പരുകളില്‍ അവസാനിക്കുന്നവര്‍ മാത്രമേ ഇന്ന് ബാങ്കുകളില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകാന്‍ പാടുള്ളൂ. അതുപോലെ തന്നെ സര്‍വീസ്–കുടുംബ പെന്‍ഷനുകള്‍ക്ക് ട്രഷറികളില്‍ പോകുന്നവര്‍, പി ടി എസ് ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍ ഇന്ന് രാവിലെ 09.00 മണിമുതല്‍ ഉച്ചക്ക് 01.00 മണിവരെയും പി ടി എസ് ബി അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍ ഉച്ചക്ക് 01.00 മുതല്‍ 05.00 മണിവരെയും മാത്രമേ പോകാന്‍ പാടുള്ളൂ. ഈ ക്രമപ്രകാരമല്ലാതെ വരുന്നവരെ യാതൊരു കാരണവശാലും പോകാൻ അനുവദിക്കില്ല. അവരെ പോലീസ് പരിശോധിച്ചു തിരികെ വിടുന്നതായിരിക്കും.
ജില്ല വിട്ടു പോകുന്നതിനായി പലരും പാസ്സിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിയതില്‍ ചിലര്‍ പാസ്സ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മരണം പോലുള്ള അത്യാവശ്യഘട്ടത്തിലേ പാസ്സ് അനുവദിക്കുകയുള്ളൂ. ഇത്തരത്തില്‍ പാസ്സ് ദുരുപയോഗം ചെയ്യുന്നത് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
തിരുവനന്തപുരം സിറ്റിയില്‍ ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർമാരും, ബീറ്റ് ഓഫീസര്‍മാരും നേരിട്ടും, ഫോണിലൂടെയും ഇന്നലെ വരെ 1685 റസിഡൻസ് അസോസിയേഷനുകളെ ലോക്ഡൗണില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ബോധാവല്‍ക്കരിച്ചിട്ടുള്ളതാണ്. കൂടാതെ സി ആർ ഓമാര്‍ മുതിർന്ന പൗരൻമാരെ ബന്ധപ്പെട്ടു വിവിധ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു വരുന്നു. ലോക്ഡൗൺ നിലവിൽ വന്ന ശേഷം ഇതുവരെ 3884 മുതിർന്ന പൗരന്മാരെ സി ആർ ഓ മാര്‍ ഇത്തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എങ്കിലും നഗരത്തിലെ പ്രധാന ജംഗ്ഷനകളിലും റസിഡൻസ് ഏര്യയകളിലും മുതിർന്ന പൗരൻമാർ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നത് പോലീസ് പട്രോളിംഗിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരെ പോലീസ് താക്കീത് നൽകി വിടുകയാണ് ചെയ്യുന്നത് . രോഗ വ്യാപന സാധ്യത കൂടുതലുള്ള ഇവരെ റസിഡന്‍സ് അസോസിയേഷനുകള്‍ മുൻകൈയെടുത്ത് ബോധവൽക്കരിക്കണമെന്നും സിറ്റി കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.