തിരുവനന്തപുരം:- ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി അനാവശ്യ യാത്ര ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധന വിപുലമാക്കി സിറ്റി പോലീസ്. കൂടുതൽ പോലീസുകാരെ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്കായി നിയോഗിച്ചു. ഇടറോഡുകളില്‍ പട്രോളിംഗ് ഏര്‍പ്പെടുത്തി. പൂന്തുറ, വിഴിഞ്ഞം, കോവളം, തുമ്പ, വലിയതുറ സ്റ്റേഷനതിര്‍ത്തികളിലും നഗരത്തിലും ആള്‍ക്കൂട്ടം അറിയാനും അത് വഴി ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനുമായി ആകാശം വഴിയുള്ള നിരീക്ഷണത്തിനായി സിറ്റി പോലീസ് ഡ്രോൺ സംവിധാനം ഏര്‍പ്പെടുത്തി. സർക്കാറിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ റസിഡൻസ് ഏരിയകളിൽ പാലിക്കുന്നുണ്ടോ എന്നും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും. വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്ത 44 പേർക്കെതിരെ ഇന്നലെ കേസുകൾ രജിസ്റ്റർ ചെയ്തു.
സിറ്റിയില്‍ ഇന്നലെ വൈകിട്ട് 5 മണി വരെ 43 പേര്‍ അറസ്റ്റിലായി. ലോക്ക്ഡൗൺ ദിവസത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് അറസ്റ്റ്. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് നേമം പൂജപ്പുര, വഞ്ചിയൂര്‍, പോലീസ് സ്റ്റേഷനുകളിലാണ്. 42 വാഹനങ്ങള്‍ പിടിച്ചെടുത്തു. 36 ഇരുചക്ര വാഹനങ്ങളും 5 ഓട്ടോറിക്ഷകളും ഒരു കാറുമാണ്, പോലീസ് പിടിച്ചെടുത്തത്. ഈ വാഹനങ്ങള്‍ എല്ലാം തന്നെ 21 ദിവസത്തെ ലോക്ഡൗൺ കാലാവധി കഴിഞ്ഞേ വിട്ടു നല്‍കുകയുള്ളൂവെന്നു സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
അനാവശ്യ സഞ്ചാരം ഒഴിവാക്കാനായി തിരുവനന്തപുരം സിറ്റിയിൽ അതിര്‍ത്തി അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. ആഹാര സാധനങ്ങളും, മരുന്നുവാങ്ങാനും, ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ആള്‍ക്കാരെ സിറ്റി അതിര്‍ത്തി കടത്തി വിടുകയുള്ളൂ. ഇപ്പോഴുള്ള ചെക്കിംഗ് പോയിന്റുകള്‍ക്ക് പുറമേ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന വ്യാപിപ്പിക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഗതാഗത നിയന്ത്രണ ജോലി ഇല്ലാത്തതിനാൽ, ട്രാഫിക് പോലീസിനെ കൂടാതെ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നിറുത്തി വച്ചിരിക്കുന്ന സാഹചര്യത്തില്‍, ക്ഷേത്ര സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി സിറ്റിയിൽ വാഹന പരിശോധന കർക്കശമാക്കി. ഡ്യൂട്ടിയിലുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും ഗ്ലൗസ്, മാസ്ക്ക്, സാനിറ്റൈസർ തുടങ്ങിയവ ആവശ്യത്തിന് വിതരണം ചെയ്തിട്ടുണ്ട്.
അനാവശ്യമായി ആരേയും പുറത്തിറങ്ങാൻ അനുവദിക്കില്ല. അത്യാവശ്യ ആഹാര സാധനങ്ങൾ, മരുന്ന്, ആശുപത്രി സർവ്വീസ് എന്നീ ആവശ്യങ്ങൾക്ക് മാത്രമേ പൊതുജനങ്ങൾ പുറത്തിറങ്ങാവൂ.
തലസ്ഥാനത്ത് ക്വാറൻറ്റൈനായി വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്ന മുഴുവൻ പേർക്കും അവരുടെ സുരക്ഷയും ആവശ്യങ്ങളും കണക്കിലെടുത്ത് “ബി സേഫ് ” (bSafe) എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ലിങ്ക് സൈബർ സെൽ വഴി അവർക്ക് അയച്ച് നൽകിയിട്ടുണ്ട്. ജനമൈത്രി ബീറ്റ് ഓഫീസർമാർ ഇവരെ നേരിട്ടു സന്ദർശിച്ചും, ഫോണിലൂടെയും ബന്ധപ്പെട്ട് ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നടപടി തുടങ്ങിക്കഴിഞ്ഞതായും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.