തിരുവനന്തപുരം:- തലസ്ഥാനനഗരിയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള എല്ലാ പോലിസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ട് ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിൽ നിയമലംഘനങ്ങൾ റിക്കാർഡ് ചെയ്ത് വാട്സ്ആപ്പ് വഴി കൺട്രോൾ റൂമിൽ എത്തിച്ച് നിയമലംഘകരെ കണ്ടെത്തുന്ന സംവിധാനം തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നടപ്പിലാക്കിവരുന്ന ട്രിവാൻഡ്രം സിറ്റിസൺ വിജില്‍ എന്ന വാട്സ്ആപ്പ്നമ്പരിലേക്ക് അയക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതികള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
ഈ വര്‍ഷം ജനുവരി മാസത്തിൽ തിരുവനന്തപരം സിറ്റി പോലീസ് 2164 വാട്സ്ആപ്പ് പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നടത്തിയ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ ഭാഗമായിഅമിത വേഗതയിലും അപകടകരമായും വാഹനമോടിച്ച 1212 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗതാഗത തടസ്സമുണ്ടാക്കിയതിലേക്ക് 413 കേസുകളും, മദ്യപിച്ച് വാഹനം ഓടിച്ചതിലേക്ക് 574 കേസുകളും, 1420 നോ- പാർക്കിംഗ് സ്റ്റിക്കറുകളും,ചെക്ക് മെമ്മോ പ്രകാരം 788 നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുള്ളതുമാണ്. കൂടാതെ മറ്റ് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 14196 പേർക്ക് പിഴ ചുമത്തിയതായി കമ്മീഷണര്‍ അറിയിച്ചു. .
വാട്സ്ആപ്പ് പെറ്റി, സ്റ്റിക്കർ പെറ്റി എന്നിവയുടെ ഫൈന്‍ പലരും കൃത്യമായി അടക്കുന്നില്ല എന്നുള്ള കാര്യം ശ്രദ്ധയിൽപെട്ടിട്ടുള്ളതാണ്.ഇത് ഒരു compoundable offenceആണ്. ആയതിനാല്‍ പൊതുജനങ്ങള്‍ പിഴതുക ട്രാഫിക് സ്റ്റേഷനുകളില്‍ നേരിട്ട് അടച്ചു മറ്റു നിയമ നടപടികള്‍ ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പിന്നീട് അവര്‍ അറിയാതെ, അവര്‍ക്ക് തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. അത്തരം നടപടികളിലേക്ക് പോകാന്‍ പോലീസ് ഉദ്ദേശിക്കുന്നില്ല എന്നുള്ളതിനാല്‍ നോട്ടീസ് കിട്ടുമ്പോള്‍ തന്നെ പിഴ തുക അടച്ചു തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ് . മാര്‍ച്ച് ഒന്നാം തിയതി മുതല്‍ ഇത് കർശനമായി നടപ്പിലാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.
ഫോൺ നമ്പരുകൾ:
0471-2558731, 0471-2558732, 1099